അമേരിക്കന്‍ എയര്‍ലൈന്‍സ് ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കുന്നു
സിന്ധുമോൾ. ആർ
ഡാലസ്: ഫോര്‍ട്ട്‌വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് 13,000 ജീവനക്കാര്‍ക്ക് ഫര്‍ലെ നോട്ടീസ് നല്‍കി. ജീവനക്കാരെ ലെ ഓഫ് ചെയ്യുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയത്. ലെ ഓഫിന് 60 ദിവസം മുമ്ബ് നോട്ടീസ് നല്‍കണമെന്നാണ് നിയമം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ കാരണമായത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരുന്നു. ഇത് സാമ്പത്തിക ബാധ്യത കൂടുന്നതിന് കാരണമായി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം മാര്‍ച്ച് 31ന് അവസാനിക്കുന്നതും ജീവനക്കാരെ ഒഴിവാക്കുന്നതിന് കാരണമായി.
സര്‍ക്കാര്‍ ആനുകൂല്യം പുനഃസ്ഥാപിക്കുകയാണെങ്കില്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് സിഇഒ ഡഗ്‌പാര്‍ക്കര്‍ പ്രസിഡന്റ് റോബര്‍ട്ട് എന്നിവര്‍ പറഞ്ഞു. ജീവനക്കാരെ വെട്ടികുറയ്ക്കുന്നതില്‍ ദുഃഖമുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍സിന് 8.9 ബില്യണ്‍ ഡോളറായിരുന്നു നഷ്ടം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ 3.1 ബില്യണ്‍ സ്റ്റിമുലസ് ഗ്രാന്റുസും ലോണും സര്‍ക്കാരില്‍ നിന്നും ലഭിച്ചിരുന്നു.