സിന്ധുമോൾ. ആർ
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍മോചിതയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് വി കെ ശശികല ഇന്ന് ചെന്നൈയിലെത്തും. ശശികല സംസ്ഥാനത്ത് എത്തുന്നതിനോട് അനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. തമിഴ്നാട് -കര്‍ണാടക അതിര്‍ത്തിയില്‍ മാത്രം 1500ഓളം പൊലീസുകാരെ വിന്യസിച്ചു.
ബംഗളൂരു ദേവനഹള്ളിയിലെ റിസോര്‍ട്ടില്‍നിന്ന് രാവിലെ ശശികല തമിഴ്നാട് -കര്‍ണാടക അതിര്‍ത്തിയായ ഹൊസൂറിലേക്കെത്തുമെന്നാണ് അറിയിപ്പ്. ബംഗളൂരു മുതല്‍ ചെന്നൈ വരെ 32 ഓളം ഇടങ്ങളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. ടി. നഗറിലെ എം.ജി.ആറിന്റെ വസതിയിലെത്തി പ്രാർത്ഥിച്ച ശേഷം ശശികല പ്രവര്‍ത്തകരെ കാണും. 5000ത്തില്‍ അധികം പ്രവര്‍ത്തകര്‍ ശശികലയുടെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുത്തേക്കും. ശശികലക്കെതിരെ എ.ഐ.എ.ഡി.എം.കെ പൊലീസില്‍ പരാതിയുമായി എത്തിയിരുന്നു. ശശികല തമിഴ്നാട്ടിൽ അക്രമം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തുന്നുവെന്നും ക്രമസമാധാനം പൊലീസ് ഉറപ്പുവരുത്തണമെന്നുമാണ് പരാതിയിലെ ആവശ്യം. കർണാടകയിൽ നിന്ന് ശശികല തമിഴ്നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഭരണകക്ഷി പരാതി നല്‍കിയത്.
അതേസമയം, അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവും ശശികലയുടെ മരുമകനുമായ ദിനകരൻ ആരോപണം നിഷേധിച്ചു. അഴിമതി കേസില്‍ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവർ കർണാടകയിൽ ചികിത്സയിലായിരുന്നു. ശശികല തമിഴ്നാട്ടില്‍ എത്തുന്നതോടെ തമിഴ്നാട് രാഷ്ട്രീയം ഇളകിമറിയാനാണ് സാധ്യതയെന്ന് പറയുന്നു.