ആഗ്ര: ബലാത്സംഗ കേസില്‍ ഇരുപത് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം നിരപരാധിയെന്ന് തെളിഞ്ഞ് മോചനം. അലഹബാദ് ഹൈക്കോടതിയാണ് വിഷ്ണു തിവാരി എന്നയാളെ കുറ്റവിമുക്തനാക്കിയത്. ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുമ്ബോള്‍ 23 വയസ്സായിരുന്നു വിഷ്ണു തിവാരിയുടെ പ്രായം. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2000 ലാണ് ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ സ്വദേശിയായ വിഷ്ണു തിവാരിക്കെതിരെ ഒരു സ്ത്രീ ബലാത്സംഗ കേസ് നല്‍കുന്നത്. സ്ത്രീയുടെ പരാതിയില്‍, ബലാത്സംഗം, ലൈംഗിക ചൂഷണം, ഭീഷണിപ്പെടുത്തല്‍, എന്നീ വകുപ്പുകളും എസ്.സി/എസ്ടി നിയമപ്രകാരവും അറസ്റ്റ് ചെയ്യുന്നത്. വിചാരണ കോടതി വിഷ്ണു ത്രിപാഠി കുറ്റക്കാരനാണെന്ന് വിധിക്കുകയും ജീവപര്യന്തം തടവു ശിക്ഷ നല്‍കുകയുമായിരുന്നു. കേസ് നടത്താനോ മികച്ച അഭിഭാഷകരെ സമീപിക്കാനോ പണമില്ലാത്തതിനാല്‍ ഇരുപത് വര്‍ഷത്തോളം ഇയാള്‍ ജയിലില്‍ കഴിഞ്ഞു.
2003 ലാണ് തിവാരിയെ ആഗ്ര ജയിലിലേക്ക് മാറ്റുന്നത്. ജയിലില്‍ ശാന്ത സ്വഭാവക്കാരനായിരുന്നുവെന്നും കുടുംബത്തോട് ഏറെ അടുപ്പമുള്ളയാളുമായിരുന്നു തിവാരിയെന്ന് ആഗ്ര ജയില്‍ സൂപ്രണ്ടന്റന്റ് പറയുന്നു. പിതാവ് സ്ഥിരമായി തിവാരിയെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.ജയിലില്‍ ഭക്ഷണം പാകം ചെയ്യലും ക്ലീനിങ് മേല്‍നോട്ടവുമായിരുന്നു തിവാരിയുടെ ജോലി. 2005 ലാണ് തനിക്കെതിരെയുള്ള വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ തിവാരി തീരുമാനിക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ പിതാവിന്റെ മരണം തിവാരിയെ മാനസികമായി തകര്‍ത്തു. ഇതോടെ കോടതി നടപടികളും തിവാരി നിര്‍ത്തി വെച്ചു.പിന്നീട് 2020 ല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ സംസ്ഥാന നിയമ സേവന അതോറിറ്റിയെ സമീപിക്കുകയായിരുന്നു.