കൊച്ചി : ‘ഈ ലോകത്ത് ഇല്ലെങ്കിലും ഞാനായിട്ട് ആരെങ്കിലും ജീവിക്കുകയാണെങ്കില്‍ ജീവിക്കട്ടെ എന്ന് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് അനുജിത്ത്. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം സാധിക്കുന്നതിനാണ് അവയവങ്ങള്‍ ദാനം ചെയ്യുന്നത്.’ കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച് അവയവം നല്‍കുന്ന അനുജിത്തിന്റെ ഭാര്യ പ്രിന്‍സി അനുജിത്തിന്റെ വാക്കുകള്‍.
ഇരുവരും ഒരുമിച്ചാണ് നേരത്തെ മൃതസഞ്ജീവനി പദ്ധതിയില്‍ അവയവ ദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നല്‍കുന്നത്. ‘ഒപ്പിട്ടു നല്‍കുമ്ബോഴും അദ്ദേഹം അത് പറഞ്ഞു.മരിക്കുന്നതിനു മുമ്ബ് ഒരുപാട് പുണ്യപ്രവര്‍ത്തികള്‍ ചെയ്യുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് മാതൃക, രക്തദാനത്തിനും രോഗികളെ സഹായിക്കാനും എപ്പോഴും പോകുമായിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരും ഇതിനു വേണ്ടി മുന്നിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. – പ്രിന്‍സി പറയുന്നു.
ലോക്ഡൗണിനു മുമ്പ് തിരുവനന്തപുരത്ത് ഒരു കോളജ് ബസിന്റെ ഡ്രൈവറായിരുന്നു കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്ത്. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു. അതിനിടെയാണ് ബൈക്കില്‍ യാത്ര ചെയ്യുമ്പോൾ മുന്നിലെത്തിയ ആളെ രക്ഷിക്കാന്‍ വണ്ടി വെട്ടിക്കുന്നത്. തലയടിച്ച് വീണത് മരണത്തിന് കാരണമായി. കഴിഞ്ഞ 14നായിരുന്നു അപകടം. അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
‘ഭര്‍ത്താവിന്റെ വിയോഗ വേദനയ്ക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനം അനുജിത്തിന്റെ ഭാര്യയുടേതായിരുന്നു. അവന്റെ മരണം ഒരു ചരമ കോളത്തില്‍ ഒതുക്കാനാവില്ലായിരുന്നു. ചെയ്യാവുന്നത് പരമാവധി ചെയ്യാനായിരുന്നു ഞങ്ങള്‍ കൂട്ടുകാരുടെയും തീരുമാനം.’ അനുജിത്ത് അപകടത്തില്‍ പെട്ടതു മുതല്‍ ആശുപത്രിയില്‍ കൂടെ നില്‍ക്കുകയും അവയവ ദാനത്തിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്ത സുഹൃത്ത് പ്രേംചന്ദ് പറഞ്ഞു. ‘ഞങ്ങള്‍ നേരത്തേ തന്നെ കൂട്ടുകാരായിരുന്നു. അടുത്തുള്ള ഒരു ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ അടുപ്പത്തിലായത്.
ഇത്തരം കാര്യങ്ങള്‍ക്കെല്ലാം ജീവിച്ചിരിക്കുമ്ബോള്‍ തന്നെ ഏറെ മുന്‍കൈ എടുത്ത് ഇറങ്ങുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ ഇത്രയുമെങ്കിലും ചെയ്യുക കടമയാണ്.’ – പ്രേംചന്ദ് പറഞ്ഞു.
ഒരു കഡാവറില്‍ (അവയവങ്ങള്‍ എടുക്കുന്ന മൃതദേഹത്തിന്റെ മെഡിക്കല്‍ ടേമാണ് കഡാവര്‍ എന്നത്) നിന്ന് എടുക്കാവുന്ന ആറ് അവയവങ്ങളും അനുജിത്തില്‍ നിന്ന് എടുക്കുന്നുണ്ട്. ഹൃദയം, കരള്‍, നേത്ര പടലങ്ങള്‍, വൃക്കകള്‍, രണ്ടു കൈകള്‍ എന്നിവയാണിത്. ഇതില്‍ ഹൃദയവും കരളും എറണാകുളത്ത് ചികിത്സയിലുള്ളവര്‍ക്കാണ് നല്‍കുന്നത്.
എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സണ്ണി തോമസ് (55)നാണ് അനുജിത്തിന്റെ ഹൃദയം വച്ചു പിടിപ്പിക്കുന്നത്. 2012 മുതല്‍ ഹൃദ്രോഗിയായ സണ്ണിക്ക് എട്ടു മാസം മുമ്ബാണ് രോഗം ഗുരുതരമാകുന്നത്. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് വഴികള്‍ ഒന്നും ഇല്ലെന്ന് വന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതുവരെയും അനുയോജ്യമായ ഹൃദയം ലഭിച്ചില്ല. ഇന്നാണ് തിരുവനന്തപുരം ലിസി ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം ലഭ്യമാണെന്ന് അറിയുന്നത്. ഒ പോസിറ്റീവ് രക്തമാണ് ഇരുവരുടെയും. ഇതോടെ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ തയാറെടുപ്പു നടത്തുകയായിരുന്നു.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ ഉള്ളതിനാല്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം തിരുവനന്തപുരത്തേയ്ക്ക് പോയില്ല. പകരം ഇവിടെ വേണ്ട തയാറെടുപ്പുകള്‍ നടത്തി കാത്തിരിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഹെലികോപ്റ്ററിലും പകുതി ആളുകളെ മാത്രമാണ് ഹൃദയം എത്തിക്കുന്നതിന് നിയോഗിച്ചിരിക്കുന്നതെന്ന് ലിസി ആശുപത്രി പിആര്‍ഒ രാജേഷ് പറഞ്ഞു. ഡോക്ടര്‍ ജോസ് ചാക്കോയുടെ നേതൃത്വത്തില്‍ ഡോ. ജേക്കബ് ഏബ്രഹാം, റോണി മാത്യു എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.