Kerala

കൊടുവള്ളിയിൽ സിപിഎം നേതാവ് പാർട്ടി വിട്ടു

“Manju”

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊടുവള്ളിയിൽ സിപിഎം നേതാവ് പാർട്ടി വിട്ടു. സ്വർണക്കടത്ത്, ഹവാല ഇടപാടുകാരാണ് കോഴിക്കോട് ജില്ലയിൽ സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്ന് ആരോപിച്ച് താമരശേരി മുൻ ഏരിയ കമ്മിറ്റി അംഗവും ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. അബ്ദുൾ റഹ്‌മാൻ ആണ് പാർട്ടി വിട്ടത്.

കോഴിക്കോട് ജില്ലയിലെ സിപിഎമ്മിനെ ബാഹ്യ ശക്തികൾ നിയന്ത്രിക്കുന്നെന്നാണ് അബ്ദുൾ റഹ്‌മാന്റെ ആരോപണം. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങൾ പാർട്ടിയെ വിലയ്‌ക്കെടുത്തു. സിപിഎം നേതാക്കൾ പണത്തിന് പിന്നാലെ പോവുകയാണെന്നും പാർട്ടി വിട്ട അഡ്വ. അബ്ദുൾ റഹ്‌മാൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ചുണ്ടപ്പുറം ഡിവിഷനിൽ മത്സരിച്ച കാരാട്ട് ഫൈസലിനെ സിപിഎം ജില്ലാ നേതൃത്വം രഹസ്യമായി സഹായിച്ചെന്നും അബ്ദുൾ റഹ്‌മാൻ ആരോപിച്ചു.

നേരത്തെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേരള യാത്രയുമായി കൊടുവള്ളിയിലെത്തിയപ്പോൾ സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസലിൻ്റെ ആഡംബര കാറിൽ കയറിയത് വലിയ വിവാദമായിരുന്നു. മനപൂർവമല്ലെന്നായിരുന്നു അന്ന് കോടിയേരി നൽകിയ വിശദീകരണം. പാർട്ടിക്കുള്ളിലെ ഹവാല ബന്ധം തുറന്ന് പറഞ്ഞ് നേതാവ് പടിയിറങ്ങിയതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്.

Related Articles

Back to top button