വിവാഹാഭ്യര്‍ത്ഥന നിരസിച്ച പതിനേഴുകാരിയെ നടുറോഡില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി
സിന്ധുമോൾ. ആർ
വിശാഖട്ടണം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആള്‍ക്കൂട്ടത്തിന് മുന്നില്‍വച്ച് യുവാവ് കഴുത്തറുത്തുകൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം ശനിയാഴ്ചയായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. വരലക്ഷ്മി എന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനില്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.
സായിബാബ ക്ഷേത്രത്തിന് സമീപത്ത് ആള്‍ത്തിരക്കുളള റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു വരലക്ഷ്മി ആക്രമിക്കപ്പെട്ടത്. ഇരുവരും തമ്മില്‍ ചൂടേറിയ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് അനില്‍ വരലക്ഷ്മിയുടെ കഴുത്തറുക്കുകയുമായിരുന്നു. രക്തംവാര്‍ന്ന് വരലക്ഷ്മി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. രക്ഷപ്പെടാനുളള ശ്രമത്തിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയാണെങ്കില്‍ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അനില്‍ എത്തിയത്. വരലക്ഷ്മിയെ അനിലിന് നേരത്തേ പരിചയമുണ്ടെന്നും പലതവണ ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. കൊലയ്ക്കുപിന്നില്‍ വേറെന്തെങ്കിലും കാരണമുണ്ടോ എന്നു പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.