ബുർഖ നിരോധനം ഏർപ്പെടുത്താനൊരുങ്ങി സ്വിറ്റ്സർലാൻഡ്
ബേണ്‍ : തീവ്രവാദവിരുദ്ധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ബുർഖ നിരോധനം ഏർപ്പെടുത്താനൊരുങ്ങി സ്വിറ്റ്സർലാൻഡ് . ഇതിനായി നടത്തിയ ഹിത പരിശോധനയിൽ 51.2 ശതമാനം പൗരന്മാരാണ് മുഖാവരണ നിരോധനത്തെ പിന്തുണച്ചത് .
സ്വിസ് പീപ്പിൾസ് പാർട്ടിയാണ് നിരോധന നിർദ്ദേശം അവതരിപ്പിച്ചത്. ഈ നിർദ്ദേശത്തിനെതിരെ വോട്ടുചെയ്യാനായി സർക്കാർ പ്രചാരണം നടത്തിയിരുന്നു. പൗരന്മാരുടെ വസ്ത്രധാരണരീതി നിർദ്ദേശിക്കുന്നത് സർക്കാരിന്റെ ജോലിയല്ലെന്നായിരുന്നു സർക്കാർ വാദം. എന്നാൽ ജനങ്ങൾ നിരോധനത്തെ പിന്തുണച്ച് വോട്ട് ചെയ്തതിനാൽ അത് നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ല.
നിർദ്ദിഷ്ട നിരോധനത്തിന്റെ അറിയിപ്പിൽ മുസ്ലീം ബുർഖകൾ എന്ന് വ്യക്തമായി പരാമർശിക്കുന്നില്ല, എങ്കിലും ‘ ആരും പരസ്യമായി മുഖം മറയ്ക്കില്ല, പൊതുജനങ്ങൾക്ക് പ്രവേശനമുള്ള പ്രദേശങ്ങളിലോ അല്ലെങ്കിൽ സാധാരണ എല്ലാവർക്കും സേവനങ്ങൾ ലഭ്യമാകുന്ന പ്രദേശങ്ങളിലോ മുഖം മറയ്ക്കുന്നതിന് നിരോധനം ‘ എന്നാണ് പരാമർശിക്കുന്നത് .
എന്നാൽ മുസ്ലീം സ്ത്രീകളുടെ നിഖാബ്, ബുര്‍ഖ, മറ്റ് മൂടുപടങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഈ നിരോധനം കൊണ്ടുവരുന്നതെന്നാണ് വിമര്‍ശനം. നെതർലാൻഡ്‌സ്, ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക് എന്നിവയുൾപ്പെടെ മറ്റ് യൂറോപ്യൻ രാജ്യങ്ങളും മുമ്പ് സമാനമായ രീതിൽ ബുർഖ നിരോധനം ഏർപ്പെടുത്തിയിരുന്നു
2009 ൽ സമാനമായ ഒരു അഭിപ്രായ വോട്ടെടുപ്പിൽ രാജ്യത്ത് പുതിയ മസ്ജിദുകൾ നിര്‍മ്മിക്കുന്നത് നിരോധിക്കാനും സ്വിസ് ജനത വോട്ട് ചെയ്തിരുന്നു . ആ നിർദ്ദേശവും സ്വിസ് പീപ്പിൾസ് പാർട്ടിയാണ് അവതരിപ്പിച്ചത്.