IndiaLatest

എസ് ബി ഐ ഉപയോക്താക്കളെ ലക്ഷ്യമാക്കി ചൈനീസ് സൈബര്‍ ആക്രമണം

“Manju”

ന്യൂഡെല്‍ഹി:  നിങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെ നേടാമെന്ന് പറഞ്ഞ് വാട്സ്‌ആപ് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടോ. എങ്കില്‍ സൂക്ഷിക്കുക. എസ്ബിഐ ഉപയോക്താക്കളെ ലക്ഷ്യമാക്കി ചൈനീസ് സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇതിലൂടെ അക്കൗണ്ട് ഉടമകളുടെ പണം തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സാങ്കേതികമായി വിവരം കുറവായ ഉപയോക്താക്കളാണ് ഇത്തരം സൈബര്‍ തട്ടിപ്പിന്‍റെ വലയില്‍ പ്രധാനമായും വീഴുന്നത്. അക്കൗണ്ട് ഉടമകളുടെ ‘നൊ യുവര്‍ കസ്റ്റമര്‍’ (കെവൈസി) ഫോം അപ്‌ഡേറ്റു ചെയ്യണമെന്നുള്ള ആവശ്യമാണ് മെസേജുകളായി ഹാക്കര്‍മാര്‍ ഇതിലൂടെ ആദ്യം അയക്കുന്നത്. ഇത്തരം ലിങ്ക് ലഭിച്ച്‌ ക്ലിക് ചെയ്തവരെല്ലാം തട്ടിപ്പിനിരയായി എന്നാണ് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍പീസ് ഫൗണ്ടേഷന്‍ ,ഓടോബോട് ഇന്‍ഫോസെക് എന്നീ കമ്പനികള്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

തട്ടിപ്പിനിരയാവുന്നത് എങ്ങനെയെന്ന് നോക്കാം:  എസ് ബി ഐ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ടെക്‌സ്റ്റ് സന്ദേശമാണ് ആദ്യം ലഭിച്ചത്. അതില്‍ ക്ലിക് ചെയ്താല്‍ എസ് ബി ഐയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ പേജാണെന്നു തോന്നിപ്പിക്കത്തക്ക വിധത്തിലുള്ള വെബ്പേജിലേക്ക് എത്തും. തുടര്‍ന്ന് കണ്ടിന്യൂ ടു ലോഗ്‌ഇന്‍ ബടണ്‍ വരും. ഇതില്‍ ക്ലിക് ചെയ്താല്‍ പേജ് റീ ഡയറക്ടു ചെയ്തുപോകുന്നതു കാണാം.

തുടര്‍ന്ന് യൂസര്‍ നെയിം, പാസ്‌വേഡ്, ക്യാപ്ച കോഡ് തുടങ്ങിയവ ഫില്‍ ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഫോണ്‍ നമ്പറിലേക്ക് ഒ ടി പി അയക്കുന്നു. ഇത് എന്റര്‍ ചെയ്യുന്നതിനൊപ്പം പേര്, മൊബൈല്‍ നമ്പര്‍, ജനന തീയതി തുടങ്ങി സ്വകാര്യ വിവരങ്ങളും നല്‍കാന്‍ ആവശ്യപ്പെടും. അതിന് പിന്നാലെ പണം പോയി എന്ന സന്ദേശമാണ് പലര്‍ക്കും ലഭിച്ചത്.

ഇതിനു പുറമെ വലിയ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടക്കുന്നുണ്ട്. ചിലര്‍ക്ക് 50 ലക്ഷം രൂപ വരെ നേടാമെന്ന് പറഞ്ഞാണ് വാട്സ്‌ആപ് സന്ദേശങ്ങള്‍ ലഭിക്കുന്നത്. ഈ ലിങ്കില്‍ ക്ലിക് ചെയ്യുന്നവരും തട്ടിപ്പിനിരയായേക്കാമെന്നും പറയുന്നു. ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് തേഡ്പാര്‍ട്ടി ഡൊമെയ്‌നുകള്‍ വച്ചാണ്. ചൈനീസ് ഹാക്കര്‍മാരാണ് ഇതിനു പിന്നിലെന്നാണ് നിഗമനം.

എസ് ബി ഐയ്ക്ക് പുറമേ, ഐ ഡി എഫ്‌ സി, പി എന്‍ ബി, ഇന്‍ഡസ്‌ ഇന്‍ഡ്, കോടാക് ബാങ്കുകളുടെ വ്യാജ ലിങ്കുകളും ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഡൊമെയ്നുകളെല്ലാം ചൈനയില്‍ റജിസ്റ്റര്‍ ചെയ്തതാണ്. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ തുറക്കരുതെന്നാണ് ടെക് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Related Articles

Back to top button