ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത ദിനമാണ് 1996 മാര്‍ച്ച് 13. രാജ്യത്തെ ക്രിക്കറ്റ് ആരാധകരെ ഇന്നും വേട്ടായാടുന്ന ദിനം. ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിക്കുകയും താരങ്ങളെ പൂജിക്കുകയും ചെയ്യുന്ന ജനം അക്രമാസക്തമാകുന്ന കാഴ്ച്ചക്കാണ് 1996 ലെ ലോക കപ്പ് സെമിയില്‍ ശ്രീലങ്കയോട് ഇന്ത്യ തോറ്റതിന് പിന്നാലെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സാക്ഷിയായത്.ടോസ് ലഭിച്ച അസ്ഹറുദ്ദീന്‍ അന്ന് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. യുക്തമായ തീരുമാനമായിരുന്നു അതെന്ന് കളി തുടങ്ങിയപ്പോഴെ മനസിലായി. രണ്ട് ഓപ്പണര്‍മാരെയും ഉടന്‍ പുറത്താക്കി ഇന്ത്യ ഗംഭീരമായി തുടങ്ങി. പക്ഷെ അന്നത്തെ കളിയുടെ ഒടുക്കം ഇന്ത്യ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. – സ്കോര്‍ വെറും രണ്ട് റണ്‍സില്‍ എത്തിയപ്പോഴേക്കും സനത് ജയസൂര്യയെയും റൊമേഷ് കലുവിതരണയെയും ജവഗല്‍ ശ്രീനാഥ് മടക്കി. അരവിന്ദ ഡി സില്‍വയ്‌ക്കൊപ്പം ചേര്‍ന്ന് അസങ്ക ഗുരുസിംഗ സ്കോര്‍ മെല്ലെ ചലിപ്പിച്ചു. 35 റണ്‍സില്‍ എത്തിയപ്പോള്‍ ഗുരുസിംഗയെ പുറത്താക്കി വീണ്ടും ശ്രീനാഥിന്റെ പ്രഹരം. പതറാതെ നിന്ന ഡി സില്‍വ റോഷന്‍ മഹനാമയെ കൂട്ടുപിടിച്ച് അര്‍ദ്ധ സെഞ്ച്വറി നേടി. 47 പന്തില്‍ 67 റണ്‍സുമായി മുന്നേറുകയായിരുന്ന ഡി സില്‍വയെ ഒടുവില്‍ ഇന്ത്യ വിക്കറ്റിന് മുന്നില്‍ കുടുക്കി. മഹനാമയും നായകന്‍ അര്‍ജുന രംണതുംഗയും ചേര്‍ന്ന് പിന്നീട് ടീമിനെ മുന്നോട്ട് നയിച്ചു. അര്‍ദ്ധ സെഞ്വറി നേടിയ മഹാനാമ പരിക്കേറ്റ് കളം വിടുകയും രണതുംഗ 35 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തതോടെ വന്‍ സ്കോര്‍ നേടുകയെന്ന ലങ്കയുടെ സ്വപ്നത്തിന് മേല്‍ കരി നിഴല്‍ വീണു. എന്നാല്‍ ഹഷന്‍ തിലക രത്ന 43 പന്തില്‍ നേടിയ 32 റണ്‍സും കൂറ്റനടികളിലൂടെ ചാമിന്ദവാസ് നേടിയ 23 റണ്‍സും എട്ട് വിക്കറ്റിന് 251 എന്ന നിലയില്‍ ലങ്കയെ എത്തിച്ചു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് എട്ട് റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ നവജോദ് സിംഗ് സിദ്ദുവിനെ നഷ്ടമായി. മികച്ച രീതിയില്‍ കളിച്ച സച്ചിന്‍, മഞ്ജരേക്കര്‍ക്ക് ഒപ്പം ചേര്‍ന്ന് സ്കോര്‍ 100 നോട് അടുപ്പിച്ചു. 65 റണ്‍സ് എടുത്ത സച്ചിനെ ജയസൂര്യ സ്റ്റംമ്ബ് ചെയ്ത് പുറത്താക്കി. ലങ്കയെ സംബന്ധിച്ച് സച്ചിന്റെ വിക്കറ്റ് ഏറെ പ്രധാനമായിരുന്നു. സച്ചിന്‍ പുറത്താകുമ്ബോള്‍ ഇന്ത്യക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 166 പന്തില്‍ 154 റണ്‍സ് ആയിരുന്നു. എട്ട് വിക്കും കയ്യില്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ അന്നത്തെ ടീം വച്ച് നോക്കുമ്ബോള്‍ തീര്‍ത്തും അനായാസമായ ലക്ഷ്യം.എന്നാല്‍ എല്ലാം പൊടുന്നനെ മാറി മറഞ്ഞു. ഇന്ത്യ എട്ട് വിക്കറ്റിന് 120 എന്ന നിലയിലേക്ക് കൂപ്പ് കുത്തി. വെറു 22 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയുടെ 7 വിക്കറ്റുകള്‍ വീണു.അസ്ഹറുദ്ദീന്‍ (0), ശ്രീനാഥ് (6), അജയ് ജഡേജ (0), നയന്‍ മോംഗിയ (1), ആഷിഷ് കപൂര്‍ (0) എന്നിവര്‍ അതിവേഗം കൂടാരം കയറി. 15.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം കയ്യില്‍ ഇരിക്കേ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 131 റണ്‍സ്. 10 റണ്‍സുമായി വിനോദ് കാംബ്ലിയും റണ്‍സ് ഒന്നും എടുക്കാതെ കുംബ്ലെയും ക്രീസില്‍.ഇന്ത്യ അന്നുവരെ കണ്ടില്ലാത്ത മോശം സംഭവങ്ങളുടെ തുടക്കം അവിടെ തുടങ്ങുക ആയിരുന്നു. ജീവന് തുല്യം സ്നേഹിക്കുന്ന ടീമിന്റെ പൊടുന്നനെയുള്ള പതനം ഉള്‍ക്കൊള്ളാന്‍ ഈഡന്‍ഗാര്‍ഡനില്‍ കൂടി വലിയ ജനക്കൂട്ടത്തിന് കഴിഞ്ഞില്ല. അവര്‍ കയ്യില്‍ കിട്ടിയ കുപ്പിയും പ്ലാസ്റ്റിക്ക് കവറുകളും മറ്റും മൈതാനത്തേക്ക് വലിച്ചെറിഞ്ഞു. സംഭവം അമ്ബയറുടെ ശ്രദ്ധയില്‍ പ്പെടുത്തിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ രണതുംഗ ഫീല്‍ഡ് ചെയ്യാന്‍ ആകില്ലെന്ന് അറിയിച്ചു. സ്റ്റേഡിയത്തില്‍ അവിടെ ഇവിടങ്ങളിലായി അളുകള്‍ കടലാസുകള്‍ കൂട്ടി കത്തിച്ചു. സ്ഥിതി ഗതികള്‍ വഷളായതോടെ മാച്ച് റഫറി മത്സരത്തില്‍ ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ചു. 10 റണ്‍സുമായി പുറത്താകെ നിന്ന വിനോദ് കാംബ്ലി കരഞ്ഞു കൊണ്ട് മൈതാനം വിടുന്ന കാഴ്ച്ച ഇന്നും ക്രിക്കറ്റ് പ്രേമികളുടെ ഉള്ള് ഉലക്കുന്നതാണ്.വലിയ ആവേശത്തോടെയും സന്തോഷത്തോടെയും തുടങ്ങിയ ആ മത്സരം ഒടുവില്‍ കണ്ണിരോടെ അവസാനിച്ചു. ഫൈനലില്‍ എത്തിയ ശ്രീലങ്ക ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ലോക ജേതാക്കളായി.