ഇന്ത്യയോട് അടുത്ത് നേപ്പാൾ
നേപ്പാൾ : ചൈനയുമായുള്ള ഉലച്ചിലിനിടെ ഇന്ത്യയുമായുള്ള സൗഹൃദം ശക്തമാക്കാൻ നേപ്പാൾ. വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവലി ഈ മാസം ഇന്ത്യ സന്ദർശിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ആറാമത് വിദേശകാര്യമന്ത്രി തല സമിതി യോഗത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നതെന്നാണ് വിവരം. തിയതിയും അനുബന്ധ പരിപാടികളും സംബന്ധിച്ച് ഇന്ത്യ-നേപ്പാൾ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ച നടത്തുകയാണെന്ന് അധികൃതർ പറഞ്ഞു.
വിദേശകാര്യ മന്ത്രി തല ചർച്ചയിൽ പങ്കെടുക്കാൻ ഗ്യാവലി ഇന്ത്യയിൽ എത്തുമെന്ന സൂചനകൾ നേരത്തെ തന്നെ നേപ്പാൾ അംബാസിഡർ നിലംമ്പർ ആചാര്യം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്. ഇന്ത്യയിലെത്തുന്ന ഗ്യാവലി ഉഭയകക്ഷി വിഷയങ്ങൾ ചർച്ചചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
അതിർത്തി വിഷയത്തിൽ ചൈനയ്ക്കൊപ്പം നിന്ന നേപ്പാൾ കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യയോട് അടുക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി അടുത്തിടെ നേപ്പാൾ സന്ദിർശിച്ച കരസേനാ മേധാവി മേജർ ജനറൽ എംഎം നരവനെയെ സൈനിക ബഹുമതി നൽകി ആദരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും വാണിജ്യ, ഊർജ്ജ മന്ത്രിമാർ തമ്മിൽ ചർച്ചകളും നടത്തിയിരുന്നു.
അതേസമയം നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.