കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് മന്ത്രി കുടുംബത്തിന്റെ ക്ഷേത്ര ദര്‍ശനം; വിശദീകരണം തേടി കോടതി
സിന്ധുമോൾ. ആർ
തൃശ്ശൂര്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും സംഘവും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഗുരുവായൂരില്‍ പോയ സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. ഗുരുവായൂര്‍ ക്ഷേത്രം പൊലീസ് ഇന്‍സ്പക്ടറോടാണ് വിശദീകരണം തേടിയത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാലമ്പലത്തിനുള്ളില്‍ ഭക്തര്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കു മറികടന്ന് ദേവസ്വം മന്ത്രിയുടെ പത്നിയും ചെയര്‍മാന്റെ പത്നിയും ദര്‍ശനം നടത്തിയെന്നാണ് പരാതി. രണ്ടാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിലവില്‍ നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. നാലമ്പലത്തിലനകത്ത് ദര്‍ശനത്തിന് ഭക്തര്‍ക്ക് അനുമതിയുണ്ട്.