ചെന്നൈ : പ്രശസ്ത സിദ്ധ ഭിഷഗ്വരനും 10 ലധികം സിദ്ധ ചികിത്സാ ഗ്രന്ഥങ്ങളുടെ കർത്താവുമായ ഡോ.തിരുനാരായണൻ അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് രണ്ടുദിവസമായി തിരുവനന്തപുരം ശ്രീചിത്രാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പാരമ്പര്യമായ സിദ്ധ രീതികൾ അവലംബിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചികിത്സാരീതി പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. സിദ്ധ ചികിത്സയുടെ പ്രാധാന്യത്തെയും അനന്തസാധ്യതകളെയും പുതു തലമുറയ്ക്കായി പകരുവാൻ നിരവധി വീഡിയോ ഡോക്കുമെന്റുകളും അദ്ദേഹം ചെയ്തിട്ടുണ്ട്.
സിദ്ധ വൈദ്യശാസ്ത്രത്തിന്റെ സാധ്യതകളെക്കുറിച്ച് പുതുതലമുറയ്ക്ക് അറവ് പകരുവാൻ പ്രചോദനമേകിയ വ്യക്തിത്വമായിരുന്നു ഡോ.തിരുനാരായണനെന്നും അദ്ദേഹം നല്കിയ സംഭാവന എന്നും സ്മരിക്കപ്പെടുമെന്നും ഈ വിയോഗം ഒരു തീരാനഷ്ടമാണെെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
1990 ൽ തിരുനെൽവേലി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് ബി.എസ്. എം. എസ്. ബിരുദം നേടിയ അദ്ദേഹം തമിഴ് നാട് മെഡിക്കല്‍ സര്‍വ്വീസില്‍ ജോലിയില്‍ പ്രവേശിച്ചു. പാളയംകൊട്ടൈ, ചെന്നൈ സിദ്ധ മെഡിക്കല്‍ കോളേജുകളില്‍ ലക്ചറര്‍ ആയി സേവനം അനുഷ്ടിച്ചു. വോളണ്ടറി റിട്ടയര്‍മെന്റിന് ശേഷം സിദ്ധ ചികിത്സയുടെ പ്രചാരണത്തിനായി എന്‍ജിഒ സെന്റര്‍ ഫോര്‍ ട്രഡീഷണൽ മെഡിക്കൽ റിസർച്ച് എന്ന പേരില്‍ ആരംഭിക്കുയും ഈ സെന്ററില്‍ നിന്ന് നിരവധി സിദ്ധ ഡോക്ടര്‍മാര്‍ക്ക് ട്രെയിനിംഗും പ്രചോദനവും നല്‍കുവാനും അദ്ദേഹത്തിന് സാധിച്ചു. ഭാര്യ ജയന്തി ഒരു മകളും പേരക്കുട്ടിയുമുണ്ട്.