കോട്ടയം • കോടിമതയിലെ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് നിറഞ്ഞു കിടക്കുന്നതായും ഏതു നിമിഷവും പൊട്ടാമെന്നും നഗരസഭ. നിർമാണത്തിലെ അപാകതയാണ് പ്ലാന്റിന്റെ പ്രശ്നമെന്ന് നഗരസഭാധ്യക്ഷ ഡോ. പി.ആർ. സോന. ഫിഷറീസ് വകുപ്പിന്റെ ഫിർമ ഏജൻസിയാണ് പ്ലാന്റ് നിർമിച്ചത്. പ്ലാന്റിനുള്ളിലെ സ്ലറി എട്ടു വർഷമായി നീക്കിയിട്ടില്ല. വിദഗ്ധ തൊഴിലാളികളെക്കൊണ്ടേ ഇതു ചെയ്യിക്കാൻ കഴിയൂ. ഇത് നീക്കാനുള്ള ക്വട്ടേഷൻ തയാറാക്കുന്നതിനു മാത്രം 25,000 രൂപ ചെലവായി.
പ്ലാന്റിനു വന്ന ചെലവിനെക്കാൾ ഇരട്ടി തുകയാണ് സ്ലറി നീക്കാൻ ഏജൻസി ആവശ്യപ്പെട്ടത്. കോട്ടയം നഗരസഭയ്ക്ക് ഇപ്പോൾ അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും ഡോ. പി.ആർ. സോന പറയുന്നു. കുട്ടനാട് പാക്കേജിൽ നിന്നാണ് പ്ലാന്റിനുള്ള പണം അനുവദിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ആറാം മാസം തകരാറുകൾ കണ്ടെത്തിയിരുന്നു.