IndiaKeralaLatest

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സഹായകേന്ദ്രം ആരംഭിക്കുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിഗണന അര്‍ഹിക്കുന്ന വയോജനങ്ങളെ സഹായിക്കാനായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ.
വാക്‌സിനേഷന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിന് വയോജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഇത്തരത്തിലുള്ള രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്‍റെ ജില്ലാ ഓഫീസുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന വയോക്ഷേമ കോള്‍ സെന്‍ററിനോടൊപ്പമാണ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സഹായകേന്ദ്രം ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച്‌ സാമൂഹ്യനീതി വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായും മന്ത്രി വ്യക്തമാക്കി.
കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള സഹായം ആവശ്യമുള്ള വയോജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സംബന്ധമായ സഹായങ്ങള്‍ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സഹായകേന്ദ്രങ്ങള്‍ വഴി നല്‍കുന്നതാണ്. മറ്റ് വകുപ്പുകളുടെ ഏകോപനത്തോടെയും ജില്ലകളിലുള്ള വോളന്‍റിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിയുമായിരിക്കും സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സഹായകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനത്തിനായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ജില്ലയിലേക്ക് പരമാവധി മൂന്ന് പേരെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് നിയോഗിക്കുന്നതാണ്. ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സായംപ്രഭ ഹോമുകളിലെ കെയര്‍ഗിവേഴ്‌സിനെ ജില്ലകളിലെ സഹായ കേന്ദ്രത്തിലേക്ക് പരിഗണിക്കാവുന്നതാണ്.
ജില്ലകളിലുള്ള സന്നദ്ധ വോളന്‍റിയര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, മറ്റ് വോളന്‍റിയര്‍മാര്‍ എന്നിവരേയും പരിഗണിക്കാവുന്നതാണ്. മൊബൈല്‍ ഫോണ്‍ സ്വന്തമായുള്ളവരും ഓണ്‍ലൈന്‍ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് കഴിവുള്ളവരേയും നിയോഗിക്കേണ്ടതാണ്.
വയോജനകോള്‍ സെന്‍ററുകളില്‍ ലഭ്യമായിട്ടുള്ള വയോജനങ്ങളുടെ ഫോണ്‍ നമ്ബര്‍ മുഖേന ഹെല്‍പ്പ് ഡസ്‌കില്‍ നിന്നും വയോജനങ്ങളുമായി ബന്ധപ്പെട്ട് വാക്‌സിനേഷന്‍ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച്‌ രജിസ്‌ട്രേഷന്‍ നടത്തി രജിസ്‌ട്രേഷന്‍ ഐഡി അവരെ അറിയിക്കുന്നു. പ്രസ്തുത ഐഡി ഉപയോഗിച്ച്‌ വയോജനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വാക്‌സിനേഷന്‍ സെന്‍ററില്‍ നിന്നും വാക്‌സിന്‍ എടുക്കാവുന്നതാണ്.
കോവിഡ് പശ്ചാത്തലത്തില്‍ ജില്ലകളിലുള്ള മെഡിക്കല്‍ ടീമിന്‍റെ സഹായത്തോടെ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വയോജനങ്ങള്‍ക്കാവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നതാണ്. വാക്‌സിനേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കേണ്ടതാണ്.
ഈ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഓഫീസര്‍മാര്‍ കൃത്യമായും മോണിറ്റര്‍ ചെയ്യേണ്ടതും സഹായങ്ങള്‍ നല്‍കിയ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ട് സാമൂഹ്യനീതി വകുപ്പില്‍ ലഭ്യമാക്കേണ്ടതുമാണ്. ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ സഹായത്തോടെ ഫെസിലിറ്റേറ്റര്‍മാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തി വയോജനങ്ങള്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ സൗകര്യങ്ങള്‍ ക്രമീകരിക്കാനുള്ള നടപടികളും ജില്ലാ സമൂഹ്യനീതി ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button