തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം പിടിവിട്ടുയരുന്ന സാഹചര്യത്തില്‍ റെയില്‍വേയുടെ ഐസൊലേഷന്‍ കോച്ചുകള്‍ ലഭ്യമാക്കാനും കേരളം നടപടി തുടങ്ങി. ആശുപത്രികളിലെ ചികിത്സ സൗകര്യങ്ങള്‍ നിറയുന്ന പശ്ചാത്തലത്തിലാണ് ബദല്‍ ക്രമീകരണങ്ങള്‍ക്ക് ശ്രമിക്കുന്നത്.
റെയില്‍വേക്ക് കീഴില്‍ 4400 ഐസൊലേഷന്‍ കോച്ചുകളിലായി 70,000 കിടക്കകളാണ് സജ്ജം. ഏതുസമയത്ത് സംസ്ഥാനം ആവശ്യപ്പെട്ടാലും കോച്ചുകള്‍ എത്തിക്കാന്‍ സന്നദ്ധമാണെന്നാണ് റെയില്‍വേ നിലപാട്. തിരുവനന്തപുരം ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ആര്. മുകുന്ദിനെ കേരളത്തിലെ നോഡല്‍ ഓഫിസറായി റെയില്‍വേ നിയോഗിച്ചിട്ടുമുണ്ട്. ഏതൊക്കെ സേവനങ്ങളും സൗകര്യങ്ങളും ആരൊക്കെ ലഭ്യമാക്കണമെന്നതില്‍ റെയില്‍വേയും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് കോച്ചുകള്‍ അനുവദിക്കുക. ഗുജറാത്ത്, മഹാരാഷ്ട്ര, നാഗാലാന്റ്, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലായി 232 കോച്ചുകള്‍ റെയില്‍വേ സജ്ജമാക്കിയിട്ടുണ്ട്.
റെയില്‍വേയുമായുള്ള ആശയവിനിമയത്തിനും കോച്ചുകള്‍ ലഭ്യമാക്കുന്നതിനും ഐ.എ.എസ് ഉദ്യോഗസ്ഥനായ വി. രതീഷനെ നോഡല്‍ ഓഫീസറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. സി.എഫ്.എല്‍.ടി.സി മാതൃകയില്‍ രോഗബാധിതരെ പരിചരിക്കുന്ന കേന്ദ്രങ്ങളായി റെയില്‍വേയുടെ ഐസൊലേഷന്‍ കോച്ചുകള്‍ വിന്യസിക്കാനാണ് ആലോചന.
സ്ലീപ്പര്‍, ജനറല്‍ കോച്ചുകളാണ് പ്രധാനമായും ഐസൊലേഷന്‍ വാര്‍ഡുകളാക്കിയത്. ഒരു കോച്ചിലെ ഒമ്പത് കാബിനുകളില്‍ എട്ടില്‍ രണ്ടു രോഗികളെ വീതം പാര്‍പ്പിക്കാനാകും. ഒന്ന് ഡോക്ടര്‍മാരടക്കം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. എല്ലാ കോച്ചിലും രണ്ട് ഓക്സിജന്‍ സിലിണ്ടറും അഗ്നിശമന ഉപകരണങ്ങളുമുണ്ട്. ഓരോ കോച്ചിലെയും രണ്ടു ശുചിമുറികളില്‍ ഒന്ന് ഷവര്‍ അടക്കം കുളിമുറിയായാണ് സജ്ജീകരിച്ചിരിക്കുന്നത്.