Uncategorized

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം

“Manju”

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചപ്പനികള്‍, ഇൻഫ്ലുവൻസ, സൂര്യാതപം, വയറിളക്ക രോഗങ്ങള്‍, ചിക്കൻപോക്സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉള്‍പ്പെടെയുള്ളവ ശ്രദ്ധിക്കണം. ഡെങ്കിപ്പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണം. എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണം. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ വർധിക്കുന്നതായി കാണുന്നു. പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കണം. ഡെങ്കി ഹോട്ട് സ്പോട്ടുകള്‍ പ്രസിദ്ധീകരിക്കാൻ നിർദേശം നല്‍കി. മഴയുണ്ടായാല്‍ ഡെങ്കിപ്പനി കേസുകള്‍ വർധിക്കാൻ സാധ്യതയുള്ളതിനാല്‍ മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടത്തണമെന്നും മന്ത്രി പറഞ്ഞു. വേനല്‍ക്കാല രോഗങ്ങളുടെ പൊതു സ്ഥിതി വിലയിരുത്തുന്നതിന് ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളില്‍ പൊതുവേ പനിയും ചുമയും തുടങ്ങി ഇൻഫ്ളുവൻസയും കാണുന്നുണ്ട്. രോഗം ബാധിച്ചാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാവൂ. ചൂടുകൂടിയ സാഹചര്യമായതിനാല്‍ ഭക്ഷണം വേഗം കേടാകാൻ സാധ്യതയുണ്ട്. ഇതും ശ്രദ്ധിക്കണം. ഉത്സവങ്ങളോടനുബന്ധിച്ച്‌ ഭക്ഷണം വിതരണം നടത്തുന്നവരും ശീതള പാനീയങ്ങള്‍, ഐസ്‌ക്രീം തുടങ്ങിയവ വിതരണം നടത്തുന്നവരും ശ്രദ്ധിക്കണം. വാട്ടർ തീം പാർക്കുകളില്‍ പകർച്ചവ്യാധികളുണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. ചൂട് കാലമായതിനാല്‍ നിർജലീകരണം പെട്ടന്നുണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കണം. ദാഹം തോന്നിയില്ലെങ്കിലും വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വെള്ളവും ഭക്ഷണവും മൂടിവയ്ക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്.
വേനല്‍ക്കാല രോഗങ്ങളുടെ പ്രതിരോധത്തിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കി കർശന നടപടി സ്വീകരിക്കാൻ നിർദേശം നല്‍കി. ജ്യൂസ് കടകളില്‍ ഉപയോഗിക്കുന്ന ഐസ് പ്രത്യേകം പരിശോധിക്കും. ഹെപ്പറ്റൈറ്റിസ് എ കേസുകളുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ ഇടപെടല്‍ നടത്തി വരുന്നു. കൃത്യമായ നിരീക്ഷണം നടത്താൻ നിർദേശം നല്‍കി. മലപ്പുറം പോത്തുകല്ലിലെ ഹെപ്പറ്റൈറ്റിസ് എ കേസുകള്‍ പ്രത്യേകം ചർച്ച ചെയ്തു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി, എൻ.എച്ച്‌.എം.സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണല്‍ ഡയറക്ടർമാർ, ജില്ലാ മെഡിക്കല്‍ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവെലൻസ് ഓഫീസർമാർ, മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button