IndiaLatest

നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിമാനത്തില്‍ വച്ച്‌ താലികെട്ട്

“Manju”

ചെന്നൈ: കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ വിവാഹം വ്യത്യസ്തമാക്കാന്‍ മധുരയില്‍ നടന്ന ഒരു കല്യാണമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ദമ്പതികള്‍ തങ്ങളുടെ വിവാഹം വ്യത്യസ്തമാക്കിയത് വിമാനത്തിലൂടെയായിരുന്നു. മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമാണ് വരനും വധുവും. വിമാനത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊറോണ പ്രോട്ടൊക്കോള്‍ പാലിച്ചില്ലെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.

ഇന്നലെ ആകാശത്ത് വെച്ചാണ് ഇവര്‍ വിവാഹിതരായത്. മധുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് വിമാനം ചാര്‍ട്ട് ചെയ്താണ് ആകാശത്ത് വച്ചുള്ള വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം വിമാനത്തില്‍ വച്ച്‌ നടത്തിയതിന് പിന്നിലെ കാരണം കൊറോണ വ്യാപനമാണ്. 130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാര്‍ട്ടേഡ് വിമാനം പറന്നുയര്‍ന്നു. ആകാശത്തുവച്ച്‌ വിവാഹവും നടന്നു.

എന്നാല്‍ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കൊറോണ വ്യാപന കാലത്ത് വിമാനയാത്ര നടത്തുന്നവര്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. പിപിഇ കിറ്റ്, മാസ്ക്, ഫെയ്സ് ഷീല്‍ഡ് എന്നിവ ധരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ദൃശ്യങ്ങളില്‍ ഇതൊന്നും പാലിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. സാമൂഹിക അകലവും പാലിച്ചിട്ടില്ല. കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇത് അനാവശ്യമല്ലെ എന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

തമിഴ്നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടുകയും മെയ് 23 ന് നിയന്ത്രണത്തില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ ചടങ്ങില്‍ വച്ച്‌ രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും തമിഴ്നാട് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെ വിമാനത്തില്‍ വച്ച്‌ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കള്‍ ആണെന്നും എല്ലാവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതാണെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു.

Related Articles

Back to top button