മുംബൈ : ബാർജ് അപകടത്തിൽ ഒരു മലയാളിയുടെ മരണം കൂടി സ്ഥിരീകരിച്ചു. അടൂർ സ്വദേശി വിവേക് സുരേന്ദ്രൻ ആണ് മരിച്ചത്. വിവേകിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.
ഇതുവരെ എട്ട് പേരാണ് ബാർജ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം രണ്ട് മലയാളികളുടെ മരണം സ്ഥിരീകരിച്ചിരുന്നു. വിവേക് ഉൾപ്പെടെ രണ്ട് മലയാളികൾക്കായുള്ള തെരച്ചിലാണ് കഴിഞ്ഞ ദിവസം തുടർന്നത്.
പാലക്കാട് തോലന്നൂർ സ്വദേശി സുരേഷ്, കണ്ണൂർ ചെമ്പേരി സ്വദേശി സനീഷ് ജോസഫ് എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ ലഭിച്ചത്. തൃശൂർ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അർജുൻ, ശക്തികുളങ്ങര സ്വദേശി എഡ്വിൻ, വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷ്, വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊൻകുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകൻ സസിൻ ഇസ്മയിൽ (29) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് മലയാളികൾ.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ബാർജ് ഓയിൽ റിഗിൽ ഇടിച്ച് മുങ്ങിയത്.