പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഐ എസ് ഭീകരർ
എർബിൽ ; 19 മാസം മുമ്പ് തട്ടിക്കൊണ്ടുപോയ കുർദിഷ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഐ എസ് ഭീകരർ . ഗാർമിയാനിലെ ദിയാല പ്രവിശ്യയിലെ വടക്കുകിഴക്കൻ ഖരാ തപ പട്ടണത്തിന് സമീപമാണ് സംഭവം . ജലാൽ ബാബൻ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത് . ബാബനെ വെടിവച്ചു കൊല്ലുന്ന വീഡിയോ രണ്ട് ദിവസം മുൻപ് ഐ എസ് പുറത്തുവിട്ടിരുന്നു .
ഒന്നരവർഷത്തിനു മുൻപാണ് ഗ്രാമത്തിലെ വീട്ടിൽ ഉറങ്ങുകയായിരുന്ന ജലാൽ ബാബനെയും , ബന്ധുവിനെയും ഐ എസ് ഭീകരർ തട്ടിക്കൊണ്ടു പോയത് . അജ്ഞാതമായ സ്ഥലത്താണ് ഇവരെ പാർപ്പിച്ചിരുന്നത് .
കുടുംബം മോചനദ്രവ്യം നൽകിയതിനെത്തുടർന്ന് ഐഎസ് സംഘം ബാബന്റെ ബന്ധുവിനെ വിട്ടയച്ചിരുന്നുവെങ്കിലും പോലീസ് സേനയിൽ ജോലി ചെയ്തിരുന്നതിനാൽ ജലാലിനെ മോചിപ്പിക്കാൻ തയ്യാറായില്ല
വീഡിയോ പുറത്തിറങ്ങുന്നതുവരെ ബാബന്റെ കുടുംബം അദ്ദേഹത്തെ മോചിപ്പിച്ചുവെന്ന വാർത്തകൾക്കായി കാത്തിരിക്കുകയായിരുന്നു . “എന്റെ മകന്റെ തിരിച്ചുവരവിനായി ഞാൻ കാത്തിരിക്കുകയായിരുന്നു, ഇപ്പോൾ അവൻ രക്തസാക്ഷിത്വം വരിച്ചു, ശരീരം എവിടെയാണെന്ന് പോലും എനിക്കറിയില്ല.”- അദ്ദേഹത്തിന്റെ അമ്മ റാണാ മുസ്തഫ പറഞ്ഞു.
ഐഎസ് ഭീകരർ ഒരു കുടുംബത്തെ മുഴുവനുമാണ് അനാഥരാക്കിയതെന്ന് ജലാലിന്റെ ബന്ധു സിയാദ് മുഹമ്മദ് പറഞ്ഞു .‘ ഭിന്നശേഷിക്കാരായ രണ്ടുപേരുൾപ്പെടെ ജലാലിന് നാല് സഹോദരന്മാരുമുണ്ട്. മരണവാർത്ത ജലാലിന്റെ അമ്മയുടെ മാനസിക നിലയെ ബാധിച്ചുവെന്നും‘ സിയാദ് മുഹമ്മദ് പറഞ്ഞു.