തീവ്ര ഇസ്ലാമികതയിലേക്ക് മാറിയാൽ സൈന്യത്തെ പിൻവലിക്കും
പാരീസ് : തീവ്ര ഇസ്ലാമികതയിലേക്ക് നീങ്ങിയാൽ മാലിയിൽ നിന്ന് ഫ്രഞ്ച് സൈന്യത്തെ പിൻവലിക്കുമെന്ന മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ . ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാൻ 2014ൽ ഫ്രഞ്ച് സർക്കാർ രൂപവത്കരിച്ച സേനയാണ് ബാർഖെയ്ൻ സേന.
സഹെൽ – ബർകിന ഫാസോ, ചാഡ്, മാലി, മൗറിറ്റാനിയ, നൈജർ എന്നീ അഞ്ച് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബാർഖെയ്ൻ സേനയിൽ 5000 ത്തോളം ഫ്രഞ്ച് സൈനികരുണ്ട്. ഒരു വർഷത്തിനിടെ രണ്ടാം തവണയും മാലിയിൽ പട്ടാള അട്ടിമറി നടന്നതും , രാജ്യം ഇസ്ലാമിക വാദത്തിലേക്ക് പോകുന്നതും ചൂണ്ടിക്കാട്ടിയാണ് ബാർഖെയ്ൻ സേനയെ പിൻവലിക്കുമെന്ന് മാക്രോൺ മുന്നറിയിപ്പ് നൽകിയത് .
2013 ലാണ് മാലിയിൽ ജിഹാദി മുന്നേറ്റം തടയാൻ ഫ്രാൻസ് ഇടപെട്ടത് . ഇതിനെ തുടർന്നാണ് ബാർഖെയ്ൻ സേന ഇവിടെ ദൗത്യം ആരംഭിച്ചത്.മാലിയിലെ പ്രസിഡന്റ് ബാഹ് എൻഡാവ്, പ്രധാനമന്ത്രി മുക്താർ ഔൻ, പ്രതിരോധ മന്ത്രി എന്നിവരെ ചൊവ്വാഴ്ച പട്ടാളം അറസ്റ്റ് ചെയ്തിരുന്നു . ഇത് ഒരിക്കലും അംഗീകരിക്കാനാകുന്നതല്ലെന്ന് ഫ്രാൻസ് വ്യക്തമാക്കിയിരുന്നു .
‘ മാലിയിലെ റാഡിക്കൽ ഇസ്ലാമിസം ഞങ്ങളുടെ സൈനികരോടൊപ്പം? ഒരിക്കലും ഇല്ല, ഇന്ന് മാലിയിൽ ഇസ്ലാമിക മുന്നേറ്റമുണ്ട്. പക്ഷേ അത് ആ ദിശയിൽ മുന്നോട്ട് പോയാൽ ഞങ്ങൾ പിന്മാറും,‘ ഡു ഡിമാഞ്ചെ മാഗസിനു നൽകിയ അഭിമുഖത്തിൽ മാക്രോൺ പറഞ്ഞു.
മാലിയിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് വളരുന്ന അല്‍ഖ്വായിദക്കെതിരെ ഫ്രഞ്ച് സൈന്യം ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത് . കഴിഞ്ഞ മാർച്ചിൽ മാലിയില്‍ ഫ്രാന്‍സിന്റെ വ്യോമാക്രമണത്തില്‍ മരിച്ചത് 50 അല്‍ ഖ്വായിദ ഭീകരരാണ് .