സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കുന്ന വിധം തുറക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകും. ഇതര സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷന് സര്‍ക്കാരിനെ സമീപിച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ച് ഇവ തുറക്കാമെന്ന് കാണിച്ചുളള എക്സൈസിന്റെ ഫയല്‍ എക്സൈസ് മന്ത്രി രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല.
ഇന്ന് വൈകിട്ടോ നാളെയൊ ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച ഉത്തരവിറങ്ങും. എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകള്‍. ഏറ്റവും അടുത്ത ദിവസം തന്നെ ബാറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകും. കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട ബാറുകള്‍ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകളിൽ മദ്യം വില്ക്കാന് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.