അടിയന്തിരാവസ്ഥ ഇരുണ്ട അദ്ധ്യായമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: 1975ൽ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ജനാധിപത്യ സംരക്ഷത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം അഭിവാദ്യം അർപ്പിച്ചു. രാജ്യത്തെ ജനാധിപത്യ പാരമ്പര്യങ്ങളെ അക്രമിക്കാൻ ഭരണഘടന ദുരുപയോഗം ചെയ്ത രീതി ഒരിക്കലും മറക്കാനാവില്ലെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 46-ാം വർഷം പൂർത്തിയാകുന്നതിനോട് അനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് ജനാധിപത്യ സംരക്ഷണത്തിനായി രാജ്യത്ത് ഒട്ടേറെ നീക്കങ്ങളും നടന്നിരുന്നു. അതിനായി ഒരുപാട് ആളുകൾ നിരവധി പീഡനങ്ങൾ സഹിക്കുകയും ചെയ്തു. അവരുടെ പോരാട്ടങ്ങളും ത്യാഗങ്ങളും എപ്പോഴും ഓർമ്മിക്കപ്പെടുകയും പ്രചോദനം നൽകുകയും ചെയ്യുന്നുവെന്ന് രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടിയന്തിരാവസ്ഥയെ വിമർശിച്ച് എത്തിയിരുന്നു. അടിയന്തിരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ഒരു കുടുംബത്തിനെതിരെ ശബ്ദമുയർത്തിയ ആളുകളെ നിശബ്ദരാക്കുന്നതിന് വേണ്ടിയാണ് അടിയന്തിരാവസ്ഥ ഏർപ്പെടുത്തിയതെന്നാണ് അഅമിത് ഷാ ചൂണ്ടിക്കാട്ടിയത്.