വി.എം.സുരേഷ് കുമാർ
വടകര : തിരുവള്ളൂർ പഞ്ചായത്തിൽ ഡെൽറ്റ വൈറസ് ബാധിച്ചു സ്ത്രീ മരിച്ച സാഹചര്യത്തിൽ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം.തിരുവള്ളൂർ പഞ്ചായത്തിലെ പൂവത്താൻകണ്ടി അങ്കണവാടിക്ക് സമീപമാണ് ഒരു സ്ത്രീ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഡെൽറ്റ വൈറസ് ബാധിച്ചു മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇവരുടെ മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഡെൽറ്റ വൈറസ് ബാധയുണ്ടായിരുന്നതായി സ്വീകരിച്ചത്.
കഴിഞ്ഞദിവസമാണ് ഇവർക്ക് കോവിഡ് ഡെൽറ്റ വൈറസ് ബാധയുണ്ടെന്ന വിവരം പുറത്തുവന്നത്. തുടർന്ന് മെഡിക്കൽ സംഘം തിരുവള്ളൂർ പഞ്ചായത്തിൽ ഡെൽറ്റാ വൈറസ് ബാധ സ്ഥിരീകരിച്ച പരിസരപ്രദേശങ്ങളിൽ പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു.
പൂവത്താൻകണ്ടി അംഗൻവാടിയിൽ നടത്തിയ ക്യാമ്പിൽ 287 പേരുടെ സാമ്പിളുകൾ ശേഖരിച്ചു. ഈ ക്യാമ്പ് വഴി ഈ വൈറസ് ബാധ കൂടുതൽ ആളുകളിലേക്ക് പടർന്നിട്ടുണ്ട് എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രത്യേക സംഘത്തിന് നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.
നിലവിൽ പരിശോധനയ്ക്കായി ഈ സാമ്പിളുകളുടെ ഫലം വന്നതിനു ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
കഴിഞ്ഞദിവസം ഡെൽറ്റ വൈറസ് ബാധിച്ച് സ്ത്രീ മരിച്ച സാഹചര്യത്തിൽ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡണ്ടും അധികൃതരും അടക്കം അടിയന്തര യോഗം ചേരുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.