മാസം ഒരു ലക്ഷം രൂപ വാടക ; ഹെറോയിൻ യൂണിറ്റ് തുടങ്ങി അഫ്ഗാൻ പൗരന്മാർ
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഹെറോയിൻ യൂണിറ്റ് തുടങ്ങാൻ കെട്ടിടം കരാറെഴുതാൻ അഫ്ഗാൻ പൗരൻ നൽകിയത് ആധാർ കാർഡ് . സൈനിക് ഫാമിലെ ഫാം ഹൗസ് വാടകയ്‌ക്കെടുക്കാനെത്തിയ നജിബുള്ള ഖാലിദ് എന്ന അഫ്ഗാൻ പൗരനാണ് ആധാർ കാർഡിന്റെ പകർപ്പ് സമർപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
വാടക കരാർ ഒപ്പുവെക്കുന്ന സമയത്ത് ഫാമുടമയായ പ്രവേഷ് കുമാറിനാണ് നജിബുള്ള ഖാലിദ് ആധാർ കാർഡ് കൈമാറിയത് . നെബ് സരായ് എന്ന വിലാസത്തിലുള്ളതാണ് ആധാർ കാർഡ് . പ്രവീഷ് കുമാറും പ്രോപ്പർട്ടി ഡീലർ ഗണേഷ് കുമാറും ചേർന്ന് ഖാലിദിന്റെ ആധാർ കാർഡിന്റെ പകർപ്പ് നെബ് സരായ് പോലീസിന് സമർപ്പിച്ചതായും പറയുന്നു . ഇന്ത്യൻ പൗരനാണ് താനെന്നാണ് നജിബുള്ള ഖാലിദ് അന്ന് പോലീസിനോട് പറഞ്ഞത് . ഈന്തപ്പഴ വ്യാപാരിയാണെന്നും പറഞ്ഞിരുന്നു . കഴിഞ്ഞ മാസമാണ് വാടക കരാർ തയ്യാറാക്കിയത് .
കഴിഞ്ഞ ദിവസം ഡൽഹി – പഞ്ചാബ് പോലീസ് സംഘം അറസ്റ്റ് ചെയ്ത മുജാഹിദ് ഷിൻവാരി, മുഹമ്മദ് ലാൽ കക്കർ, ജന്നത്ത് ഗുൽ കക്കർ, സമിയുള്ള എന്നീ നാല് പേരും ജൂൺ 26 മുതലാണ് ഫാംഹൗസിൽ താമസിക്കാൻ തുടങ്ങിയത്. പ്രതിമാസം 1.6 ലക്ഷം രൂപയാണ് ഫാം ഹൗസിന് വാടക പറഞ്ഞിരുന്നത് . 4.80 ലക്ഷം രൂപയാണ് സംഘം അഡ്വാൻസായി നൽകിയത്.
അതേ സമയം കൂട്ടാളികളെ കാണാൻ ഫാംഹൗസിലെത്തിയ ഖാലിദിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത് . ഫാം ഹൗസ് വാടകയ്ക്ക് എടുത്തത് സംബന്ധിച്ച് പോലീസ് സംഘം ഖാലിദിനെ ചോദ്യം ചെയ്യുകയാണ് . ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി .
ഐപിസി സെക്ഷൻ 188 പ്രകാരം കേസ് ഫാം ഹൗസ് ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ മണ്ടവ ഹർഷ് വർധൻ പറഞ്ഞു . മാത്രമല്ല ഖാലിദിന് ആധാർ കാർഡ് ലഭിച്ചത് എങ്ങനെയെന്ന കാര്യത്തിലും വിശദമായ അന്വേഷണം ഉണ്ടാകും .
2016 ലെ ആധാർ നിയമ പ്രകാരം 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ച ഒരു വിദേശിക്ക് പോലും ആധാർ കാർഡിന് അപേക്ഷിക്കാൻ അർഹതയുണ്ട്. കഴിഞ്ഞ ആറ് വർഷമായി താൻ അഫ്ഗാൻ അഭയാർഥിയായി ഇന്ത്യയിൽ താമസിക്കുകയാണെന്നാണ് ഖാലിദ് പോലീസിനോട് പറഞ്ഞത് . ഇക്കാര്യങ്ങളിലും വ്യക്തത ഉണ്ടാകേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു .