കൊവിഡ് പ്രതിരോധ ആന്റിബോഡിയുമായി കുഞ്ഞ് പിറന്നു
സിന്ധുമോൾ. ആർ
സിങ്കപ്പൂര്‍: സിങ്കപ്പൂരില്‍ ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ച്, മുക്തി നേടിയ സ്ത്രീ ജന്മം നല്‍കിയ കുഞ്ഞിന് കൊവിഡ് പ്രതിരോധ ശേഷി. മാതാവില്‍നിന്നു കൊവിഡ് ഗര്‍ഭസ്ഥ ശിശുവിലേക്ക് ബാധിക്കുമോ എന്നത് സംബന്ധിച്ച് പുതിയ സൂചനകള്‍ നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്.
ഗര്‍ഭിണിയായിരിക്കെ കഴിഞ്ഞ മാര്‍ച്ചില്‍ കൊവിഡ് ബാധിച്ച് മൂന്നാഴ്ചയോളമുള്ള ചികിത്സയ്ക്കു ശേഷം രോഗ മുക്തി നേടിയ യുവതി ജന്മം നല്‍കിയ കുഞ്ഞിന്റെ ശരീരത്തിലാണ് കൊവിഡ് പ്രതിരോധ ആന്റിബോഡി കണ്ടെത്തിയത്.
യുവതിക്ക് ചെറിയ തോതിലുള്ള കൊവിഡ് ലക്ഷണങ്ങളെ കണ്ടെത്തിയിരുന്നുള്ളു. ഈ മാസമാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. മാസങ്ങള്‍ക്കു മുന്‍പ് കൊവിഡ് മുക്തി നേടിയ മാതാവില്‍ ജനിച്ച കുഞ്ഞിന്റെ ശരീരത്തില്‍ ആദ്യമായാണ് പ്രതിരോധ ആന്റിബോഡി കണ്ടെത്തുന്നത്. എന്നാല്‍ കൊവിഡ് ബാധിച്ച സ്ത്രീയില്‍ നിന്ന് അത് ഗര്‍ഭസ്ഥ ശിശുവിലേക്ക് പകര്‍ന്നതിന് ഇതെവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘന അറിയിച്ചു.