ഇടുക്കി-ഉടുമ്പന്നൂര്‍ റോഡ് നിര്‍മാണത്തിന് പച്ചക്കൊടി
തിരുവനന്തപുരം: ഇടുക്കി-മണിയാറന്‍കുടി-ഉടുമ്പന്നൂര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വനം വകുപ്പിന്റെ അനുമതി. പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയില്‍ ഉള്‍പ്പെടുത്തി സര്‍വേ നടപടി ഉടന്‍ ആരംഭിക്കാനാണ് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയത്. വനം മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, ഫോറസ്റ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
16 കിലോമീറ്റര്‍ ദൂരമാണ് സര്‍വേ നടത്തുക. മണിയാറൻകുടി മുതൽ കൈതപ്പാറ വരെ ഇടുക്കി ബ്ലോക്കിൻ്റെ പരിധിയിൽ ആദ്യ റീച്ചായും, ഇളംദേശം ബ്ലോക്കിൻ്റെ പരിധിയായ കൈതപ്പാറ മുതൽ ഉടുമ്പന്നൂർ വരെ രണ്ടാം റീച്ചായും സർവ്വേ പെട്ടെന്ന് പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് വനം വകുപ്പ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
മുമ്പ് സ്ഥലം എം.എല്‍.എയായ റോഷി അഗസ്റ്റിൻ ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി ഗ്രാമീണ്‍ റോഡ് നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ അനുമതി ലഭിച്ചില്ല. ഇപ്പോൾ PMGSY ഫേസ് 3 യിൽ ഉൾപ്പെടുത്തിയതിനെ തുടര്‍ന്നാണ് സര്‍വേ നടപടി തുടങ്ങാന്‍ വനം വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയത്.
നേരത്തെ എം.എല്‍.എ ഫണ്ടില്‍ നിന്ന് റോഷി അഗസ്റ്റിന്‍ ഒരു കോടി രൂപ വകയിരുത്തി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങ ലുടെ ആദ്യ ഘട്ടം ചെയ്തിരുന്നു.. എന്നാല്‍ രണ്ടാം ഘട്ടത്തിന് വനം വകുപ്പില്‍ നിന്ന് തുടര്‍ അനുമതി ലഭിക്കാത്തതിനാല്‍ ജോലികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഈ വഴി തുറന്നാല്‍ വന്യമൃഗങ്ങള്‍ക്ക് അസൗകര്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് അനുമതി നിഷേധിച്ചത്.
എന്നാല്‍ 2018ലെ പ്രളയാലത്ത് കമ്പം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന റോഡ് ഒഴികെയുള്ള പ്രധാന റോഡുകള്‍ എല്ലാം നശിച്ചതോടെ ജനങ്ങള്‍ സംഘടിച്ചു. കുടിയേറ്റക്കാര്‍ നടന്നുവന്ന പാത ആയതിനാല്‍ തന്നെ ഈ വഴി റോഡ് ആകുമ്പോള്‍ ഒരു മരം പോലും മുറിക്കേണ്ടി വരില്ല. ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രസ്തുത റോഡ് പൂർത്തീകരിക്കുന്നതോടെ പതിറ്റാണ്ടുകളായുള്ള ഇടുക്കിയുടെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.