LatestThiruvananthapuram

കൊവിഡ് വെല്ലുവിളികളോട് പൊരുതി വിദ്യാഭ്യാസ വകുപ്പ് നേടിയത് എ പ്ലസ്

“Manju”

തിരുവനന്തപുരം: ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷ ശരിക്കും പരീക്ഷണമായിരുന്നു. ആ പരീക്ഷണത്തില്‍ വിദ്യാഭ്യാസ വകുപ്പിനും സര്‍ക്കാരിനും എ പ്ലസ്. കൊവിഡ് രണ്ടാം തരംഗത്തിന്റെ ശക്തമായ വെല്ലുവിളികളോട് പൊരുതിയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തിയത്. ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവാതിരിക്കാന്‍ ശക്തമായ മുന്നൊരുക്കങ്ങളും നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെങ്കിലും രക്ഷിതാക്കളിലും വിദ്യാര്‍ത്ഥികളിലും ഭീതി ഒഴിഞ്ഞിരുന്നില്ല. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു. എന്നാല്‍ പരീക്ഷയുമായി മുന്നോട്ടുപോകാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യം മാര്‍ച്ച്‌ 17 നാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ടൈംടേബിളും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഭരണപക്ഷ അദ്ധ്യാപക സംഘടനകളുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു. പരീക്ഷ തുടങ്ങിയശേഷം രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ ശേഷിക്കുന്ന പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ രോഗബാധിതരാകുമോയെന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ പരീക്ഷ നടത്തിപ്പില്‍ നിന്ന് പിന്നോട്ട് പോകാന്‍ അധികൃതര്‍ തയ്യാറായില്ല.

മുന്നൂറിലധികം വിദ്യാര്‍ത്ഥികളാണ് കൊവിഡ് പോസിറ്റീവായി പരീക്ഷയ്ക്ക് എത്തിയത്. പ്രത്യേക ഹാളില്‍ ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് പരിഹാരം കണ്ടു. മാര്‍ച്ചില്‍ തന്നെ പരീക്ഷ നടത്തിയിരുന്നെങ്കില്‍ ഇത്രയും രോഗബാധിതര്‍ പരീക്ഷയ്ക്കെത്തേണ്ടി വരില്ലായിരുന്നെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു.
എഴുത്തുപരീക്ഷകള്‍ വിജയകരമായി നടത്തിയെങ്കിലും ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ ഉപേക്ഷിക്കേണ്ടിവന്നു. നിരന്തര മൂല്യനിര്‍ണയത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ ഗ്രേഡ് കണക്കാക്കുകയായിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂല്യനിര്‍ണയത്തിന് കൂടുതല്‍ ക്യാമ്പുകളും ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞവര്‍ഷം അന്‍പത്താറ് ക്യാമ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് എഴുപത്തിരണ്ടായി. അതുകൊണ്ടാണ് റെക്കാഡ് സമയത്തില്‍ ഫലം പ്രസിദ്ധീകരിക്കാനായത്. റെക്കാഡ് വിജയമാണ് ഇത്തവണ ഉണ്ടായത്. 98.28 ആയിരുന്നു കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ വിജയശതമാനം. ഇതില്‍ നിന്ന് 0.65 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത്തവണത്തെ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 1,21,318 പേരാണ് ഇത്തവണ എല്ലാവിഷയത്തിനും എ പ്ളസ് നേടിയത്

Related Articles

Back to top button