ക്യൂബൻ സേനയ്‌ക്കും സുരക്ഷാ ഉദ്യോഗസ്ഥനും അമേരിക്ക വിലക്കേർപ്പെടുത്തി
വാഷിങ്ടൺ: ക്യൂബയ്‌ക്കെതിരെ വീണ്ടും വിലക്കുമായി അമേരിക്ക. ക്യൂബൻ സുരക്ഷ ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രാലയ സേനക്കും യു.എസ് ഉപരോധം പ്രഖ്യാപിച്ചു. 78കാരനായ ക്യൂബൻ സുരക്ഷാ ഉദ്യോഗസ്ഥൻ അൽവാരോ ലോപസ് മിയറയ്‌ക്കാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.
ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ക്യൂബൻ സർക്കാറിനെ സമ്മർദത്തിലാക്കി പുതിയ ഉപരോധം പ്രഖ്യാപിക്കുന്നത്.മുൻ പ്രസിഡൻറ് ട്രംപ് സ്വീകരിച്ച കടുത്ത സമീപനം പിൻഗാമിയും തുടരുന്നുവെന്ന സൂചനയാണ് ബൈഡന്റെ പ്രഖ്യാപനം.
ഉപരോധം സംബന്ധിച്ച് യുഎസിന്റെ പ്രഖ്യാപനങ്ങൾ ക്യൂബ തള്ളി. നിയന്ത്രണങ്ങൾ വരുത്തേണ്ടിയിരുന്നത് അമേരിക്കൻ ഉദ്യോഗസ്ഥർക്കും സേനക്കുമായിരുന്നുവെന്നാണ് ക്യൂബ പ്രതികരിച്ചത്. ഒരാഴ്ച മുമ്പ് ക്യൂബയിൽ ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങിയതിനെ യു.എസ് സ്വാഗതം ചെയ്തിരുന്നു. വാക്സിൻ ക്ഷാമത്തിനെതിരെയും സാമ്പത്തിക അരാജകത്വത്തിനെതിരെയുമാണ് ക്യൂബൻ ജനത തെരുവിലിറങ്ങിയത്.