സിന്ധുമോള്‍ ആര്‍
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ 34,007 ആയി. 8,373 പേർക്കു രോഗം ഭേദമായപ്പോൾ 1075 പേർ മരിച്ചു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 1823 പേർക്കു രോഗം സ്ഥിരീകരിച്ചു; മരണം 67. ആകെ രോഗികളിൽ 10,498 പേരും മഹാരാഷ്ട്രയിലാണ്. ഗുജറാത്ത് (4082), ഡൽഹി (3439), രാജസ്ഥാൻ (2438), മധ്യപ്രദേശ് (2660), തമിഴ്നാട് (2323), ഉത്തർപ്രദേശ് (2203), ആന്ധ്ര (1403), തെലങ്കാന(1012) എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം 1000 കടന്നു.
ഇപ്പോഴത്തെ നിരക്കിൽ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം 37 ദിവസം കൂടുമ്പോൾ ഇരട്ടിയാകുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മറ്റു സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തിൽ കേരളത്തിന് ആശ്വാസം നൽകുന്നതാണ് കണക്ക്. എന്നാൽ, കഴിഞ്ഞ ആഴ്ച കേന്ദ്രം പുറത്തിറക്കിയ കണക്കിൽ 72 ദിവസം കൂടുമ്പോഴായിരുന്നു കേരളത്തിൽ രോഗികളുടെ എണ്ണം ഇരട്ടിച്ചിരുന്നത്. ഇപ്പോൾ ഹിമാചൽപ്രദേശ് (191 ദിവസം), ഛത്തീസ്ഗഡ് (89 ദിവസം), തെലങ്കാന (70 ദിവസം), അസം (59 ദിവസം) എന്നീ സംസ്ഥാനങ്ങൾ കേരളത്തെക്കാൾ മുന്നിലാണ്.
ഇതേസമയം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം അതിവേഗം ഇരട്ടിക്കുന്നു. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാൻ 11 ദിവസം വേണമെന്നിരിക്കെ അതിലുംകുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് ഈ സംസ്ഥാനങ്ങളിൽ ഇരട്ടിയാകുന്നത്.
ഉത്തരാഖണ്ഡ് (30), ഹരിയാന (24), കർണാടക (21), പഞ്ചാബ് (19), തമിഴ്നാട് (19), രാജസ്ഥാൻ (17.8), ഒഡീഷ (13), ജമ്മു കശ്മീർ, യുപി (12 വീതം), ഡൽഹി (11) എന്നിവിടങ്ങളിലും ലഡാക്കിലും (24) ദേശീയ നിരക്കിനെക്കാൾ കൂടുതൽ ദിവസമെടുത്താണ് രോഗികൾ ഇരട്ടിയാകുന്നത്.