‘ഈശോ’യ്‌ക്ക് പിന്തുണയുമായി ഫെഫ്ക
കൊച്ചി: ഈശോ സിനിമാ വിവാദത്തിൽ നാദിർഷയ്‌ക്ക് പിന്തുണയുമായി ഫെഫ്ക. സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ട വെച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമമാണിതെന്ന് ഫെഫ്ക അറിയിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം ഒറ്റക്കെട്ടായി ചെറുക്കണം. സിനിമയുടെ ടൈറ്റിൽ ആയി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവം അല്ലെന്നും ഫെഫ്ക്ക അറിയിച്ചു.
ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ഈശോയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ പേര് ക്രിസ്ത്യൻ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് ചില ക്രിസ്ത്യൻ സംഘടനകളും വൈദികരും വിമർശനം ഉയർത്തുകയായിരുന്നു. ഈശോ എന്ന പേരും അതിന്റെ ‘നോട്ട് ഫ്രം ദ ബൈബിൾ’ എന്ന ടാഗ് ലൈനുമാണ് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്.
സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പിസി ജോർജും അറിയിച്ചിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി ഫെഫ്ക എത്തിയത്. ജയസൂര്യ, ജാഫർ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഈശോ. അരുൺ നാരായൺ ആണ് സിനിമ നിർമിക്കുന്നത്.