Latest

ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശു ആശുപത്രി വിട്ടു

“Manju”

ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശു 13 മാസത്തെ അതീവ സൂക്ഷ്മ പരിചരണത്തിന് ശേഷം ആശുപത്രി വിട്ടതായി റിപ്പോര്‍ട്ട്. സിങ്കപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജനിച്ച ക്വെക്ക് യൂ ഷ്വാനാണ്, നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും ചെറിയ നവജാത ശിശുവായി കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 9ന് ജനിച്ച ക്വെക്ക് യൂ ഷ്വാന്റെ ഭാരം, ജനന സമയത്ത് 212 ഗ്രാം മാത്രമായിരുന്നു. ഏതാണ്ട് ഒരു വലിയ ആപ്പിളിന്റെ മാത്രം ഭാരവും 24 സെന്റീമീറ്റര്‍ വലിപ്പവുമായിരുന്നു ജനന സമയത്ത് യൂ ഷ്വാന് ഉണ്ടായിരുന്നത്. ഗര്‍ഭത്തിന്റെ 25-ാം ആഴ്ചയിലെ അകാലപ്പിറവിയായാണ് യൂ ഷ്വാന്റെ ജനനം. നാഷണല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ 13 മാസകാലത്തെ ചികിത്സയ്ക്കും പരിചരണത്തിനും ശേഷം, 6.3 കിലോ ഭാരം നേടിയതിന് ശേഷമാണ് യൂ ഷ്വാന്‍ ആശുപത്രി വിടുന്നത്. പ്രതീക്ഷിച്ചതിനും നാല് മാസം മുന്‍പ് ജനിച്ച യൂ ഷ്വാന് ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ച ഭാരം 400 ഗ്രാം ആയിരുന്നു എന്നാണ് സ്‌ട്രൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുത്. ഷ്വാന്റെ മാതാപിതാക്കള്‍ സിങ്കപ്പൂര്‍ സ്വദേശികള്‍ തന്നെയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂ ഷ്വാനെ നവജാത ശിശുക്കള്‍ക്കായുള്ള തീവ്ര പരിചരണ വിഭാഗത്തിലേക്ക് കൊണ്ടു പോയ എന്‍യുഎച്ച്‌ ആശുപത്രിയിലെ നേഴ്‌സായ ഷാന്‍ സുഹെ സ്‌ട്രൈറ്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്, യു ഷ്വാനെ ആദ്യം കണ്ടെപ്പോള്‍ തനിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല എന്നാണ്. തന്റെ 22 വര്‍ഷത്തെ നേഴ്‌സിങ്ങ് ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു അതെന്നും അവര്‍ പറയുന്നു. ‘ഞാനാകെ ഞെട്ടി പോയിരുന്നു, അതിനാല്‍ ഞാന്‍ പ്രൊഫസ്സറിനോട് (ഒരേ വകുപ്പിലുള്ള) അദ്ദേഹത്തിന് ഇത് വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് ചോദിച്ചു,’ ഷാങ് സുഹെ ഉദ്ധരിച്ച്‌ സ്‌ട്രൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസമാണ് കുട്ടി ആശുപത്രി വിട്ടത്. അവള്‍ ആശുപത്രി വിട്ടതിന് ശേഷം ആശുപത്രി അധികൃതര്‍, മാധ്യമങ്ങളെ കണ്ടപ്പോള്‍, എന്‍യുഎച്ച്‌ ആശുപത്രിയിലെ, നവജാതശിശുക്കളുടെ ചികിത്സ നടത്തുന്ന മുതിര്‍ന്ന കണ്‍സള്‍ട്ടന്റ് ആയ ഡോ. എന്‍ജി പറയുന്നത്, ജനന സമയത്ത് അവള്‍ക്ക് 500 അല്ലങ്കില്‍ 600 ഗ്രാം ഭാരം ഉണ്ടാകുമെന്നാണ് അവര്‍ കരുതിയത് എന്നാണ്. പക്ഷേ 212 ഗ്രാം മാത്രമായിരുന്നു അവളുടെ തൂക്കം. അത്രയും കുറച്ച്‌ ഭാരമുളള കുട്ടിയെ ചികിത്സിക്കുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. കാരണം, അവളുടെ ചര്‍മ്മത്തിന് കട്ടി വളരെ കുറവാണ്. അതായിരുന്നു ഒന്നാമത്തെ കാരണം. വളരെ സൂക്ഷിച്ച്‌ മാത്രമേ അവളെ തൊടാനും ചികിത്സിക്കാനും കഴിയുമായിരുന്നുള്ളൂ. അവള്‍ക്ക് ഉപയോഗിച്ച ശ്വസിക്കാന്‍ സഹായിക്കുന്ന ട്യൂബുകളും എല്ലാം വളരെ ചെറുതായിരുന്നു.

അവളുടെ അളവിലേക്ക് ഡയപ്പറുകളും മറ്റും നേഴ്‌സുമാര്‍ മുറിച്ച്‌ പരുവപ്പെടുത്തുകയായിരുന്നു. കുട്ടിയ്ക്ക് കൊടുക്കുന്ന മരുന്നുകളും വളരെ ചെറിയ അളവായിരുന്നു. ശനിയാഴ്ചയാണ് തങ്ങളുടെ വിജയ കഥ എന്‍യുഎച്ച്‌ ആശുപത്രി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കിട്ടത്. കൂടാതെ അവളുടെ ഭാവി ജീവിതത്തിന് എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു. ‘കുഞ്ഞു യൂ ഷ്വാന് ഞങ്ങള്‍ എല്ലാ നന്മകളും ആശംസിക്കുന്നു, അവള്‍ വളരുന്നതിന് അനുസരിച്ച്‌ വരുന്ന എല്ലാ പ്രതിസന്ധികളും അതിജീവിക്കാന്‍ അവള്‍ക്ക് എന്നും സാധിക്കട്ടെ,’ പോസ്റ്റില്‍ പറയുന്നു. വീട്ടില്‍ തിരികെ എത്തുന്ന കുട്ടിയെ പരിചരിക്കാന്‍ മാതാപിതാക്കളെയും ആശുപത്രിയില്‍ നിന്ന് പരിശീലിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button