രാജ്യങ്ങള്‍ അഫ്ഗാന്‍ പൗരന്മാര്‍ക്കായി അതിര്‍ത്തികള്‍ തുറന്നു
ന്യൂഡല്‍ഹി: അഫ്ഗാന്‍ പൂര്‍ണമായും താലിബാന്‍ നിയന്ത്രണത്തിലായതോടെ രാജ്യത്ത് നിന്ന് കൂട്ടപലായനം ആരംഭിച്ചിരിക്കുകയാണ്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയും കൂട്ടാളികളും താജിക്കിസ്ഥാനിലേക്കാണ് കടന്നത്. മറ്റ് രാജ്യങ്ങളും അഫ്ഗാന്‍ പൗരന്മാര്‍ക്കായി അതിര്‍ത്തി തുറന്നിരിക്കുകയാണ്.
അതേസമയം പല പ്രമുഖ നേതാക്കളുടെയും രാഷ്ട്രീയ അഭയ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ത്യ. പല അഫ്ഗാന്‍ പൗരന്മാരും പഠനത്തിനും ആരോഗ്യ പരിപാലനത്തിനും ചികിത്സയ്ക്കുമായി എല്ലാം നേരത്തെ തന്നെ ഇന്ത്യയെയാണ് അഫ്ഗാനിസ്ഥാന്‍ ആശ്രയിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ശക്തമാണ്.
ഇന്ത്യയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പല നേതാക്കളും രാഷ്ട്രീയ അഭയത്തിനാണ് ഇവിടെയെത്തുന്നത്. വാര്‍ഡാക്കില്‍ നിന്നുള്ള എംപി വഹീദുള്ള കലീംസായ്, പര്‍വാനില്‍ നിന്നുള്ള എംപി അബ്ദുള്‍ അസീസ് ഹക്കീമി, എംപി അബ്ദുള്‍ ഖാദിര്‍ സസായ്, സെനറ്റര്‍ മാലം ലാല ഗുല്‍, മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ബന്ധുവവും മുന്‍ എംപിയുമായ ജമീല്‍ കര്‍സായ്, ബഗ്ലാന്‍ എംപി ശുക്രിയ ഇസഖായില്‍, മുഹമ്മദ് ഖാന്‍, സെനറ്റര്‍ എഞ്ചിനീയര്‍ അബ്ദുള്‍ ഹാദി അര്‍ഗാണ്ഡിവാള്‍, മുന്‍ ധനമന്ത്രി മുഹമ്മദ് ഷരീഫ് ഷരീഫി, മുന്‍ വൈസ് പ്രസിഡന്റ് യൂനുസ് ഖാനോനിയുടെ സഹോദരനും എംപിയുമായി മറിയം സുലൈമാന്‍ഖെയില്‍, അഫ്ഗാന്‍ അധോതല സഭയുടെ സീനിയര്‍ അഡൈ്വസര്‍ ഖായിസ് മോവാഫഖ് എന്നിവരാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
അതേസമയം താലിബാന്‍ വരുന്നത് ഇന്ത്യക്കും ഭീഷണിയാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം താലിബാന് സൈനിക സഹായങ്ങള്‍ അടക്കം പാകിസ്താന്‍ നല്‍കുന്നുണ്ട്. ഇറാനും ഖത്തറും അല്‍ബേനിയയും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. അല്‍ബേനിയയും ഖത്തറും യുഎസ്സുമായി ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. കാനഡ 20000 അഭയാര്‍ത്ഥികളെ സ്വീകരിക്കും.