KeralaLatestMotivation

സ്മിജയുടെ സത്യസന്ധതയ്ക്ക് സമ്മാനം

“Manju”

പറഞ്ഞ വാക്കിന് കോടികളേക്കാള്‍ വിലയുണ്ടെന്ന് തെളിയിച്ച ലോട്ടറി തൊഴിലാളി സ്മിജ കെ മോഹനന് ബംബര്‍ സമ്മാനമടിച്ച ആലുവ കീഴ്മാട് സ്വദേശി ചന്ദ്രന്റെ വക ഒരു ലക്ഷം രൂപ സമ്മാനം. സ്മിജയില്‍ നിന്നും ചന്ദ്രന്‍ വാങ്ങിയ കേരള ലോട്ടറിക്കായിരുന്ന കഴിഞ്ഞ മാര്‍ച്ചില്‍ ആറുകോടിയുടെ ഒന്നാം സമ്മാനമടിച്ചത്. സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രന് ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. തന്റെ കൈയ്യിലുള്ള ടിക്കറ്റിന് ആറു കോടി അടിച്ചപ്പോള്‍ ചന്ദ്രന്റെ വീട്ടിലെത്തി സ്മിജ ടിക്കറ്റ് കൈമാറി.
ലോട്ടറി എടുക്കാനെന്ന് പറഞ്ഞാണ് സ്മിജയെ വീട്ടിലേക്ക് വിളിച്ച്‌ ചന്ദ്രനും കുടുംബവും ഒരു ലക്ഷം രൂപ കൈമാറിയത്. സമ്മാനത്തുകയായി ഏജന്‍സി കമ്മീഷനും നികുതിയും കഴിച്ച്‌ നാലു കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിച്ചത്. ലോട്ടറി വിറ്റതിന്റെ കമ്മീഷന്‍ തുകയായി നികുതി കഴിച്ച്‌ 51 ലക്ഷം രൂപ നേരത്തെ സ്മിജയ്ക്ക് ലഭിച്ചിരുന്നു.
രാജഗിരി ആശുപത്രിക്ക് മുന്നില്‍ വര്‍ഷങ്ങളായി ടിക്കറ്റ് വില്‍ക്കുന്നയാളാണ് സ്മിജ. ടിക്കറ്റ് വിറ്റു പോവാഞ്ഞതിനെ തുടര്‍ന്ന് പലരെയും വിളിച്ച്‌ ടിക്കറ്റ് വേണമോയെന്ന് ചോദിച്ചു. ഇങ്ങനെ ചന്ദ്രനെ ഫോണില്‍ വിളിച്ചപ്പോഴാണ് 200 രൂപയുടെ ടിക്കറ്റ് നമ്ബര്‍ പറഞ്ഞ് മാറ്റി വെക്കാന്‍ ആവശ്യപ്പെട്ടത്.
കാക്കനാട് സര്‍ക്കാര്‍ പ്രസില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭര്‍ത്താവ് രാജേശ്വരനും. മൂത്തമകന്‍ ജഗന് തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന രോഗത്തിന് ചികിത്സയിലാണ്. മകന്റെ ചികിത്സയ്ക്കായി ലീവെടുത്തതിനെ തുടര്‍ന്ന് ഈ ജോലി നഷ്ടപ്പെട്ടു. പിന്നീടാണ് ലോട്ടറിക്കച്ചവടത്തിനിറങ്ങിയത്. രണ്ടു വയസ്സുകാരനായ രണ്ടാമത്തെ മകന് രക്താര്‍ബുദമാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് മാറി. പട്ടിമറ്റം വലമ്ബൂരില്‍ ലൈഫ് പദ്ധതി പ്രകാരം നിര്‍മ്മിച്ച വീട്ടിലാണ് സ്മിജയും കുടുംബവും താമസിക്കുന്നത്.

Related Articles

Back to top button