പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിൽ സെപതംബർ 20 ന് തിങ്കളാഴ്ച പൂര്‍ണ്ണകുംഭമേള നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാവർഷവും ആഘോഷിക്കുന്നതുപോലെ ഗുരുഭക്തരുടെ പ്രാതിനിത്യവും കുംഭഘോഷയാത്രയും ഉണ്ടായിരിക്കുന്നതല്ല. ചടങ്ങുകള്‍ മുഴുവന്‍ ആശ്രമത്തിനകത്ത് മാത്രമായിരിക്കും നടക്കുക. രാവിലെ അഞ്ചിന് പ്രത്യേക പുഷ്പാഞ്ജലിയും ആറിന് ധ്വജം ഉയര്‍ത്തലും നടക്കും. വൈകുന്നേരം ആറിനു സന്യാസി സന്യാസിനിമാർ പങ്കെടുക്കുന്ന കുംഭപ്രദക്ഷിണം നടക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി എന്നിവര്‍ നേതൃത്വം നല്‍കും.
1973 ലാണ് കുംഭമേള തുടങ്ങിയത്. തീരാവ്യാധികളില്‍ നിന്നും മാറാത്ത കുംടുംബദോഷങ്ങളില്‍ നിന്നും പൂര്‍ജന്മപാപകൃതമായ കര്‍മ്മദോഷങ്ങളില്‍ നിന്നും മോചനത്തിനും ശാന്തിക്കുംവേണ്ടി വ്രതനിഷ്ഠയോടെയാണ് കുംഭം എടുക്കേണ്ടത്. പന്ത്രണ്ട് കുംഭങ്ങള്‍ തുടര്‍ച്ചയായി എടുക്കാന്‍ കഴിഞ്ഞാല്‍ എല്ലാവിധ ജന്മാന്തരദോഷങ്ങളും മാറിപ്പോകും.ജനങ്ങളുടെ തീരാവ്യാധികളുടെ പരിഹാരത്തിനായും മാനസിമായി തകര്‍ച്ച സംഭവിച്ചവര്‍ക്കുവേണ്ടിയും ഉദ്ദിഷ്ഠകാര്യ സിദ്ധിക്കായും നേര്‍ച്ചയായി കുംഭമെടുക്കാം. ജനങ്ങള്‍ എന്തുതന്നെ സങ്കല്പിച്ചാലും അതിന് ഫലമുണ്ടാകണം എന്നതാണ് കുംഭമേളാ സങ്കല്പം.
സദ് വാസനകളുടെ പ്രതീകമായ മണ്‍കുടത്തില്‍ നിറയ്ക്കുന്ന വാസനാദ്രവ്യങ്ങളും ഔഷധികളും, വ്രതാനുഷ്ടാനങ്ങളുമെല്ലാം ജീവിതത്തില്‍ പുലര്‍ത്തേണ്ട കരുതലും നിശ്ചയദാര്‍ഢ്യവുമാണ് ഓർമ്മിപ്പിക്കുന്നത്.