കൊൽക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജനവിധി തേടുന്ന ഭവാനിപൂര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ രേഖപ്പെടുത്തിയത് 54 ശതമാനം പോളിങ്. വ്യാഴാഴ്ച രാവിലെ മുതല്‍ മന്ദഗതിയിലാണ് വോട്ടിങ് പുരോഗമിച്ചത്. മമത ബാനര്‍ജി, മിത്ര ഇന്‍സ്റ്റിറ്റിയൂഷന്‍ സ്‌കൂളില്‍ മൂന്നു മണിയോടെ വോട്ട് രേഖപ്പെടുത്തി.
സംസ്ഥാന സര്‍ക്കാര്‍ ഭയന്നിരിക്കുകയാണെന്നും ടിഎംസി എംഎല്‍എ മദന്‍ മിത്ര ബൂത്ത് പിടിക്കാന്‍ ശ്രമിച്ചെന്നും ഭവാനിപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍ ആരോപിച്ചിരുന്നു. ബിജെപിയുടെ 23 പരാതികള്‍ അടക്കം 40 പരാതികള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമിഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളായ സംസേര്‍ഗഞ്ചില്‍ 76ഉം ജംഗിപൂരില്‍ 72 ഉം ശതമാനമാണ് പോളിങ്.
ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. മുഖ്യമന്ത്രി പദത്തില്‍ തുടരണമെങ്കില്‍ മമതയ്ക്ക് ഭവാനിപൂരിലെ വിജയം അനിവാര്യമാണ്. സിപിഎം നേതാവായ ശ്രിജിബ് ബിശ്വാസ് ആണ് ഭവാനിപൂരിലെ ഇടതു സ്ഥാനാര്‍ഥി.