LatestThiruvananthapuram

വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമ പരിഗണന

“Manju”

തിരുവനന്തപുരം: നവംബര്‍ ആദ്യവാരം സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമപരിഗണനയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഓരോ സ്‌കൂളിലും ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കാനും ആയുഷ് നിര്‍ദ്ദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനും വിവിധ മേഖലയിലുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

മേയര്‍മാരുടേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്തു. ഡിഡിഇ, ആര്‍ഡിഡി, എഇ എന്നീ ഉദ്യോഗസ്ഥരുടെ യോഗവും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടേയും എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടേയും യോഗം വിളിച്ചുചേര്‍ക്കാന്‍ ഡിഡിഇമാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

മന്ത്രിയുടെ അധ്യക്ഷതയില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും നടന്ന ചര്‍ച്ചയില്‍ സംഘടനകള്‍ സ്‌കൂള്‍ തുറക്കുന്നതിന് പൂര്‍ണ പിന്തുണ അറിയിച്ചു. 13 വിദ്യാര്‍ത്ഥി സംഘടനകളും 19 തൊഴിലാളി സംഘടനകളുമാണ് യോഗത്തില്‍ പങ്കെടുത്തത്. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുത്തു.

ഒക്ടോബര്‍ 20 മുതല്‍ 30 വരെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കില്‍ പിടിഎ പുന:സംഘടിപ്പിക്കാനും തീരുമാനമായി. പിടിഎ ഫണ്ട് സ്‌കൂള്‍ മെയിന്റനന്‍സിനായി ഉപയോഗിക്കാനും ആവശ്യമെങ്കില്‍ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചു.

Related Articles

Back to top button