വിവാദ കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ് അപകടത്തിൽ മരിച്ചു.
സ്റ്റോക്‌ഹോം: മുഹമ്മദ് നബിയുടേതെന്ന പേരില്‍ വിവാദ കാര്‍ട്ടൂണ്‍ വരച്ച സ്വീഡന്‍കാരന്‍ ലാര്‍സ് വില്‍ക്‌സ് കഴിഞ്ഞ ദിവസം കാറപകടത്തില്‍ മരിച്ചു. പ്രവാചകന്‍ 2007ല്‍ ഒരു നായയുടെ ദേഹത്ത് മനുഷ്യന്റെ തല വരച്ചാണ് ഇയാള്‍ വിവാദമുണ്ടാക്കിയത്. പൊലിസ് സംരക്ഷണത്തിലായിരുന്ന വില്‍ക്‌സ് പൊലീസ് കാറില്‍ യാത്ര ചെയ്യവെ ഒരു ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടമെന്ന് പൊലിസ് അറിയിച്ചു. അപകടത്തില്‍ കൂടെയുണ്ടായിരുന്ന രണ്ടു പൊലിസ് ഓഫിസര്‍മാരും കൊല്ലപ്പെട്ടു.
2010ല്‍ സ്വീഡനിലെ വില്‍ക്‌സിന്റെ വീട് കത്തിക്കാന്‍ ശ്രമം നടന്നിരുന്നു. 2014ല്‍ ഇയാളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് യു.എസില്‍ ഒരു വനിതയും അറസ്റ്റിലായി. തൊട്ടടുത്ത വര്‍ഷം ഡെന്മാര്‍ക്കിലെ കോപന്‍ഹേഗനില്‍ വിക്‌സ് പങ്കെടുത്ത ചടങ്ങില്‍ നടന്ന വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
വില്‍ക്‌സിന് നേരെ നിരവധി വധഭീഷണികളും 2015ല്‍ വധശ്രമവുമുണ്ടായിരുന്നു. വില്‍ക്‌സിനെ വധിക്കുന്നവര്‍ക്ക് അല്‍ ഖ്വയിദ ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം വില്‍ക്‌സിന് സ്വീഡിഷ് സര്‍ക്കാര്‍ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി. കാര്‍ട്ടൂണ്‍ മൂലമുണ്ടായ വിവാദം സ്വീഡന്റെ നയതന്ത്ര ബന്ധങ്ങളെ ബാധിച്ചതിനെത്തുടര്‍ന്ന് അന്നത്തെ സ്വീഡിഷ് പ്രധാനമന്ത്രി ഫ്രെഡറിക് റേന്‍ഫെല്‍ഡ്ട് 22 മുസ്‌ലിം രാഷ്ട്രങ്ങളുടെ അംബാസഡര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു.