രാജ്യത്ത് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി ആവശ്യങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. കൂടുതല്‍ മെച്ചപ്പെട്ട കണക്റ്റിവിറ്റി ആവശ്യങ്ങള്‍ നിറവേറ്റാനായി ഇസ്രോ വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ സാറ്റ്ലൈറ്റാണ് ജിസാറ്റ്-20. ഈ വര്‍ഷത്തില്‍ തന്നെ ഇതിന്റെ വിക്ഷേപണം ഉണ്ടാകുമെന്ന സുപ്രധാന പ്രഖ്യാപനമാണ് പുറത്തുവന്നിട്ടുള്ളത്.
വിക്ഷേപണത്തിനൊപ്പം പുതു ചരിത്രവും രചിക്കപ്പെടുകയാണ്. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റാകും ഇന്ത്യയുടെ ഉപഗ്രഹവുമായി കുതിക്കുക. ചരിത്രത്തിലാദ്യമായാണ് യുഎസ് ലോഞ്ചറിന്റെ ചിറകില്‍ ഇന്ത്യൻ സാറ്റ്ലൈറ്റ് വിക്ഷേപിക്കാനൊരുങ്ങുന്നത്. വിക്ഷേപണ പങ്കാളിത്ത മേഖലയില്‍ ഇന്ത്യയുമായി കൈകോര്‍ക്കുകയാണ് അമേരിക്കയും സ്പേസ് എക്സും.
ജിസാറ്റ് 24 പുനര്‍നാമകരണം ചെയ്തതാണ് ജിസാറ്റ് 20. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് ( എൻഎസ്‌ഐഎല്‍) ആണ് ഉപഗ്രഹം വികസിപ്പിച്ചത്. കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ദൗത്യമാകും ഇത്. 4,700 കിലോഗ്രാം ഭാരമാണ് ജിസാറ്റ്-20 നുള്ളത്. 32 ബീമുകളില്‍ 48 ജിബിപിഎസ് കപ്പാസിറ്റി നല്‍കാൻ ഇതിന് സാധിക്കും. നഗര ഗ്രാമ വ്യത്യാസമില്ലാതെ, വിദൂര പ്രദേശങ്ങളില്‍ പോലും കണക്റ്റിവിറ്റി നല്‍കാൻ ജിസാറ്റ്-20-ന് കഴിയുന്നു. ജമ്മു കശ്മീര്‍, ആൻഡമാൻ ആന്റ് നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വരെ സുഗമമായ കണക്റ്റിവിറ്റി എത്തും. ബ്രോര്‍ഡ് ഇന്റര്‍നെറ്റ് മേഖലയിലെ വമ്പന്മാരായ സ്റ്റാര്‍ ലിങ്ക്, വണ്‍വെബ് എന്നിവരുമായാകും ജിസാറ്റ് -20 ഏറ്റുമുട്ടുക.