InternationalLatest

റിങ്കു സുകുമാരന് ജോലി നല്‍കി കോഴിക്കോട് സ്വദേശി

“Manju”

ദുബായ്: അകാരണമായി യുവതി കരണത്തടിച്ച്‌ അപമാനിച്ച സെക്യൂരിറ്റി ജീവനക്കാരനായ യുവാവിനെ കേരളക്കരം മറന്നിട്ടുണ്ടാവില്ല. ജീവിക്കാനും ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയ്ക്കും വേണ്ടി ആശുപത്രിയില്‍ സെക്യൂരിറ്റി പണിക്കെത്തിയപ്പോഴാണ് റിങ്കുവിന് ആശുപത്രിയിലെത്തിയ യുവതിയില്‍ നിന്നും കരണത്തടി കിട്ടിയത്. ഇപ്പോഴിത റിങ്കു ദുബായിലെത്തി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. റിങ്കുവിന്റെ ഡീവിത സാഹചര്യം മനസ്സിലാക്കി കോഴിക്കോട് സ്വദേശിയായ യുവാവാണ് 29കാരനായ റിങ്കുവിന് ജോലി വാഗ്ദാനം ചെയ്തത്.
ആലപ്പുഴ മാവേലിക്കര സ്വദേശിയാണ് ഈ ചെറുപ്പക്കാരന്‍്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ടെക്‌നിക്കല്‍ സര്‍വീസ് (ജെടിഎസ്) എന്ന എന്‍ജിനീയറിങ് സ്ഥാപനത്തിന്റെ ടെക്‌നിക്കല്‍ വിഭാഗത്തിന്റെ മാനേജിങ് പാര്‍ട്ണര്‍ ആയ കോഴിക്കോട് പന്തീരങ്കാവ് രാമനാട്ടുകര സ്വദേശി ബൈജു ചാലിലാണ് ഇതേ കമ്ബനിയില്‍ ജോലി നല്‍കി റിങ്കുവിനെ സഹായിച്ചത്.
ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നപ്പോള്‍ 2018 ലായിരുന്നു വാഹനം പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ റിങ്കുവിന് കൊയിലാണ്ടി കാവില്‍ദേശം സ്വദേശി ആര്യയുടെ മര്‍ദനമേറ്റത്. കാര്‍ പാര്‍ക്കിങ് ഏരിയയില്‍ യുവതി വച്ച സ്‌കൂട്ടര്‍ ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം നീക്കിവച്ചതില്‍ അരിശംപൂണ്ട് ആളുകള്‍ നോക്കി നില്‍ക്കെ അവര്‍ റിങ്കുവിന്റെ മുഖത്തടിക്കുകയായിരുന്നു. എന്നാല്‍ റിങ്കു തിരിച്ചടിക്കാനോ മറ്റോ തുനിഞ്ഞില്ല. സംഭവത്തിന്റെ വിഡിയോ വലിയ ശ്രദ്ധനേടിയിരുന്നു.
ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യ സ്ഥിതിയില്‍ വേദനിച്ചിരുന്ന കാലത്ത് ഇത് തനിക്ക് ഇരട്ടിപ്രഹരമായെന്ന് റിങ്കു പറഞ്ഞു. ഈ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് വന്‍ വിവാദമായിരുന്നു. കര്‍ണാടകയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് പഠിച്ചുകൊണ്ടിരുന്ന റിങ്കു കോളജ് ഫീസടക്കാനാകാത്തതിനാല്‍ പഠനം പാതിവഴിയിലുപേക്ഷിച്ച്‌ നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ഒരു വര്‍ഷത്തോളം വെറുതെയിരിക്കേണ്ടി വരികയും, തുടര്‍ന്ന് ഏക ആശ്രയമായ മാതാവ് റോസമ്മയ്ക്ക് ഒരു കൈ സഹായം എന്ന നിലയ്ക്ക് ആലുവയിലെ സ്വകാര്യാശുപത്രിയില്‍ സുരക്ഷാ ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് അപമാനിതനായത്.
ജീവിതം മാറ്റി മറിച്ച കരണത്തടി.
2019 ഒക്ടോബര്‍ ഒന്നിനായിരന്നു ആ കരണത്തടി. അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത യുവതിയോട് വണ്ടി മാറ്റി പാര്‍ക്ക് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചപ്പോഴായിരുന്നു അപ്രതീക്ഷിതമായി മുഖത്ത് അടിയേറ്റത്. തുടര്‍ന്ന് ആശുപത്രി അധികൃതരും നാട്ടുകാരും കോളജ് വിദ്യാര്‍ത്ഥികളും മാധ്യമങ്ങളും ഇടപെട്ട് പൊലീസിനെ സമീപിച്ച്‌ കേസ് ഫയല്‍ ചെയ്തു.
കോവിഡ് 19 കാരണം കേസിന്റെ വിചാരണ നീണ്ടുപോയെങ്കിലും ആശുപത്രിയധികൃതരുടെ പൂര്‍ണപിന്തുണയോടെ റിങ്കു ജോലിയില്‍ തുടര്‍ന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് സഹായ വാഗ്ദാനമുണ്ടായി. ദുബായില്‍ നിന്ന് ബൈജു ചാലിലിന്റെ വിളിയായിരുന്നു അതിലൊന്ന്. എന്നാല്‍, ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന അമ്മയുടെ ഹൃദയശസ്ത്രക്രിയ കാരണം ഉടന്‍ യുഎഇയില്‍ ജോലിയില്‍ പ്രവേശിക്കാനായില്ല. ഒട്ടേറെ പേരുടെ സഹായം കൊണ്ട് ശസ്ത്രക്രിയ കഴിഞ്ഞു അമ്മ സാധാരണ ജീവിതത്തിലേക്കു വന്നതോടെയാണ് വിമാനം കയറിയത്. ഭാവി കെട്ടിപ്പടുക്കാന്‍ ഈ ജോലി സഹായകമാകുമെന്നും, അതിന് സഹായകരങ്ങള്‍ നല്‍കിയ ബൈജു ചാലിലിനും ജെടിഎസിനും റിങ്കു നന്ദി അറിയിക്കുകയും ചെയ്തു.
ഇലക്‌ട്രിക്കല്‍ വിഭാഗത്തിലാണ് ജെടിഎസില്‍ റിങ്കുവിന്റെ ജോലി. പൊതുജനങ്ങളുടെ മുന്‍പില്‍ അകാരണമായി അപഹസിക്കപ്പെട്ട റിങ്കുവിന്റെ അവസ്ഥ തന്നെ വേദനിപ്പിച്ചതിനാലാണ് ജോലി വാഗ്ദാനം ചെയ്തതെന്ന് ബൈജു ചാലില്‍ പറഞ്ഞു. .റിങ്കുവിന് ജോലി നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു ബൈജു പറഞ്ഞു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെയും പുതിയ ആകര്‍ഷണമായ മ്യൂസിയം ഓഫ് ഫ്യൂചറിന്റെയും എല്‍ഇഡി ഇന്‍സ്റ്റലേഷന്‍ ഉള്‍പ്പെടെ നിര്‍വഹിച്ച കമ്ബനിയാണ് ജോണ്‍സണ്‍ ടെക്‌നിക്കല്‍ സര്‍വീസ് (ജെടിഎസ്).

Related Articles

Back to top button