വി.എം.സുരേഷ് കുമാർ
വടകര : യുഎഇ ആരോഗ്യ മന്ത്രാലയവും അബുദാബി ആസ്ഥാനമായുള്ള ജി.42 ഹെല്‍ത്ത് കെയറും ചൈനീസ് കമ്പനിയായ സിനോ ഫാര്‍മയും ചേര്‍ന്ന് നിര്‍മിക്കുന്ന കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തില്‍ കൊയിലാണ്ടി മേലുര് സ്വദേശിനി ജൂലിയയും. ഇതിന്റെ ഭാഗമായി കഴിഞ്ഞ 22 ന് ആദ്യ ഡോസ് മരുന്ന് നല്കി. അടുത്ത ഡോസ് 21 ദിവസത്തിനു ശേഷമാണ് നല്‍കുക. അത്രയും ദിവസത്തെ പാര്‍ശ്വഫലത്തെ കുറിച്ചും മറ്റും ഡയറിയില്‍ കുറിച്ച് വെക്കും. മെക്സിക്കന്‍ ഫുഡ് കമ്പനിയിലെ പര്‍ച്ചേസ് ആന്‍ഡ് ലോജിസ്റ്റിക് മാനേജരാണ് ജൂലി. പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ലോകം ശ്രദ്ധിക്കുന്ന നേട്ടമായി മാറും. ഭര്‍ത്താവ് രോഷിത്ത് അബുദാബിയിലെ ഒരു കമ്പനിയില്‍ എഞ്ചിനീയറാണ്. സണ്‍റൈസ് ഇന്ത്യന്‍ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ മകന് അയാന് രോഷിത്തും പിന്തുണയുമായുണ്ട്. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വിശ്വന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവുമായ ഗിരിജയുടെയും മകളാണ് ജൂലി.