സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം വണ്‍ ടു വാച്ച് പുരസ്‌ക്കാരം ലഭിച്ചു. ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവത്കരണം എന്ന വിഭാഗത്തിലാണ് പുരസ്‌ക്കാരം.
ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവല്‍ക്കരണം എന്ന കാറ്റഗറിയിലാണ് (നോ ഫുട് പ്രിന്റ്‌സ് ഗോള്‍ഡ് അവാര്‍ഡ്) പുരസ്‌കാരം.
ലണ്ടനില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം ഡയറക്ടര്‍ ശ്രീ വി ആര്‍ കൃഷ്ണ തേജ പുരസ്‌ക്കാരം ഏറ്റുവാങ്ങി. 2018 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് 31 വരെ നടന്ന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. പുരസ്‌കാരം നേടിയ അയ്മനം പഞ്ചായത്തിനെയും മറ്റു സ്ഥാപനങ്ങളെയും ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിനന്ദിച്ചു.
കുമരകത്തിനു പിന്നാലെ അയ്മനവും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ നിര്‍ണായക നേട്ടമാണ് കൈവരിച്ചത്.
2018ലാണ് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാറിന്റെ നേതൃത്വത്തില്‍ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി തയാറാക്കിയത്. കേരളത്തിലെ 13 പ്രദേശങ്ങളില്‍ ആരംഭിച്ച പദ്ധതി ഇപ്പോള്‍ കോട്ടയം ജില്ലയിലെ നീണ്ടൂര്‍, ആര്‍പ്പൂക്കര, എഴുമാന്തുരുത്ത്, തിരുവാര്‍പ്പ് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചാണ് മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി പഞ്ചായത്ത് രണ്ടുഘട്ടമായി നടപ്പാക്കുന്നത്. ആദ്യഘട്ടം പൂര്‍ത്തീകരിച്ചു. കഴിഞ്ഞ വര്‍ഷം അയ്മനത്തെ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ടം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും.
ആദ്യഘട്ടത്തില്‍ 617 പ്രദേശവാസികള്‍ക്ക് വിവിധ തൊഴില്‍ പരിശീലനം നല്‍കി. 118 തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചു. പഞ്ചായത്തില്‍ ഹോംസ്റ്റേകള്‍ക്ക് തുടക്കം കുറിച്ചു. വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജ്, പക്ഷിനിരീക്ഷണ പാക്കേജ്, ഗ്രാമയാത്ര-കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് പാക്കേജുകള്‍, പാഡി ഫീല്‍ഡ് വാക്ക് പദ്ധതികള്‍, സൈക്കിള്‍ ടൂര്‍ പാക്കേജുകള്‍ എന്നിങ്ങനെ വിവിധ ടൂര്‍ പാക്കേജുകള്‍ നടപ്പാക്കി. വനിത ടൂര്‍ കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍മാരുടെ നേതൃത്വത്തിലാണ് പാക്കേജുകള്‍ നടത്തുന്നത്. അയ്മനം ടൂറിസം റിസോഴ്‌സ് ഡയറക്ടറിയും വിവിധ പ്രചാരണ വീഡിയോകളും തദ്ദേശവാസികളെ ഉള്‍പ്പെടുത്തി തയാറാക്കി. വിനോദസഞ്ചാരികളുടെ ബുക്കിംഗ് ഉറപ്പാക്കി.
പദ്ധതിയുടെ ഭാഗമായി നടത്തിയ ആമ്ബല്‍ ഫെസ്റ്റും മാലിന്യസംസ്‌ക്കരണത്തിനായി നടത്തിയ വേമ്ബനാട് ശുചീകരണവും ശ്രദ്ധനേടി. ടൂറിസം മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഹൗസ് ബോട്ടുകള്‍, ശിക്കാരകള്‍, മോട്ടോര്‍ ബോട്ടുകള്‍ എന്നിവയ്ക്കും റിസോര്‍ട്ടുകള്‍ക്കും വീടുകള്‍ക്കും തുണിസഞ്ചികള്‍ നല്‍കി.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹൗസ് ബോട്ടുകള്‍, ശിക്കാരകള്‍, മോട്ടോര്‍ ബോട്ടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. ചീപ്പുങ്കലില്‍ കായല്‍ തീരത്ത് പാര്‍ക്ക്, ബോട്ട് ടെര്‍മിനല്‍ എന്നിവയുടെ നിര്‍മാണവും പദ്ധതിയുടെ നേട്ടമായി. കേരളത്തിലെ 13 പ്രദേശങ്ങളില്‍ ആരംഭിച്ച പദ്ധതി ജില്ലയിലെ നീണ്ടൂര്‍, ആര്‍പ്പൂക്കര, എഴുമാന്തുരുത്ത്, തിരുവാര്‍പ്പ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു.
സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍, മുന്‍ എം എല്‍.എ. കെ. സുരേഷ്‌കുറുപ്പ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, ജില്ല കോ ഓര്‍ഡിനേറ്റര്‍ വി.എസ്. ഭഗത് സിംഗ്, പഞ്ചായത്ത് വൈസ ്പ്രസിഡന്റ് മനോജ് കരീമടം, ഗ്രാമപഞ്ചായത് പ്രസിഡന്റായിരുന്ന എ.കെ. ആലിച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.
അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പ്രവര്‍ത്തനമാക്കി മാറ്റിയ ഉത്തരവാദിത്ത ടൂറിസം മിഷനെയും ഗ്രാമപഞ്ചായത്തിനെയും സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അഭിനന്ദിച്ചു.
അയ്മനത്തിനൊപ്പം മദ്ധ്യപ്രദേശ് ടൂറിസത്തിന്റെ വുമൺ സേഫ് ഡെസ്റ്റിനേഷൻ പദ്ധതിക്കും വൻ ടു വാച്ച് പുരസ്‌കാരം ലഭിച്ചു. ഇന്ത്യൻ കാറ്റഗറിയിൽ കുമരകം ലേക്ക്‌സോംഗ് റിസോർട്ടിനു ഡീ കാർബനൈസിംഗ് ടൂറിസം എന്ന മേഖലയിൽ സിൽവർ അവാർഡും മിയാവാക്കി വനവൽക്കരണം നടപ്പാക്കാൻ നേതൃത്വം നൽകിയതിന് തിരുവനന്തപുരത്തെ ഇൻവിസ് മൾട്ടിമീഡിയയ്ക്ക് ഇതേ കാറ്റഗറിയിൽ സിൽവർ അവാർഡും ലഭിച്ചു.