തൊടുപുഴ: ബൂത്തിലേക്കെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നേതാക്കന്മാരും അണികളും പന്തയവും ചലഞ്ചും വാക്പോരുമൊക്കെയായി കളം നിറയുകയാണ് ഇടുക്കിയില്‍. ആര് ജയിക്കും, ഭൂരിപക്ഷം എത്ര തുടങ്ങി വാദങ്ങള്ക്കനുസരിച്ചാണ് വാതുവെപ്പിന്റെ നിറം മാറുന്നത്. പരമ്പരാഗത പന്തയ രീതികള്‍ തുടരുന്നവരെ ഒരുപക്ഷേ ഇപ്പോള്‍ കാണാന്‍ കഴിയുന്നത് തെരഞ്ഞെടുപ്പ് പ്രവചനവുമായി ബന്ധപ്പെട്ടായിരിക്കും.
മോതിരം ചലഞ്ചും മൊട്ടയടിയും
ജില്ലയില്‍ സ്വര്‍ണ മോതിര ചലഞ്ചുമായി ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആദ്യ വെടിപൊട്ടിച്ചത്. അഞ്ച് മണ്ഡലങ്ങളില്‍ ഏതെങ്കിലും എല്‍.ഡി.എഫ് വിജയിച്ചാല്‍ സ്വര്‍ണമോതിരം നല്‍കുമെന്നായിരുന്നു കല്ലാറിന്റെ പ്രഖ്യാപനം. മന്ത്രിയും ഉടുമ്ബന്‍ചോലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.എം. മണി ഇത് ഏറ്റെടുത്തതോടെ പന്തയത്തിന് ചൂട് പിടിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ഇബ്രാഹിംകുട്ടി കല്ലാര്‍ സ്വര്‍ണ മോതിര ചലഞ്ച് നടത്തിയിരുന്നു.
ഇടുക്കി ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫിന് ലീഡുണ്ടാകുമെന്നും മറിച്ച് സംഭവിച്ചാല്‍ ഒരു സ്വര്‍ണമോതിരം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. അന്ന് ആരും ചലഞ്ച് ഏറ്റെടുത്തില്ല. മണ്ഡലത്തിലെല്ലാം യു.ഡി.എഫ് ഭൂരിപക്ഷം നേടുകയും ചെയ്തു. എന്നാല്‍, ഇത്തവണ എം.എം. മണി ചലഞ്ചിനെക്കുറിച്ച് പറഞ്ഞത് മോതിരം പോകാതെ നോക്കിക്കൊള്ളാനാണ്. സ്ഥാനാര്‍ഥിയുടെ വിജയത്തിനായി മൊട്ടയടിക്കുന്ന പ്രവര്‍ത്തകര്‍ എല്ലായിടത്തും ഉണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ തലമൊട്ടയടിക്കുമെന്നാണ് ഉടുമ്പന്‍ചോലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.എം. ആഗസ്തിയുടെ ബെറ്റ്. എന്നാല്‍, അതിെന്റയൊന്നും ആവശ്യമില്ലെന്നും താന്‍ ജയിച്ചാല്‍ അദ്ദേഹത്തിന് മൊട്ടയടിക്കേണ്ടിവരില്ലേ എന്നായിരുന്നു എം.എം. മണിയുടെ പരിഹസിച്ചുള്ള മറുപടി.
ബെറ്റിനുണ്ടോ 500
നേതാക്കള്‍ ഇങ്ങനെയാണെങ്കില്‍ അണികളുടെ കാര്യം പറയാനുണ്ടോ. തലമുണ്ഡനം മുതല്‍, മൊബൈല്‍, പണം, മുട്ടനാട് തുടങ്ങിയ വാതുവെപ്പിെന്റ പരമ്ബരാഗത രീതിയിലുള്ള ജനപ്രിയ പന്തയ ഇനങ്ങളുമായി ഇവരും സജീവമാണ്. തങ്ങളുടെ സ്ഥാനാര്‍ഥിക്കായി 500 മുതല്‍ 5000 വരെ പന്തയം വെച്ചവര്‍ ഉണ്ട്. തോറ്റാല്‍ തലമൊട്ടയടിക്കാനും മീശ വടിക്കാനും തയാറായി നില്ക്കുന്നവര് വേറെയും. നിങ്ങടെ പാര്‍ട്ടി ജയിച്ചാല്‍ നിങ്ങടെ കൊടിയും പിടിച്ച് നഗര പ്രദക്ഷിണം നടത്താമെന്ന് പറയുന്നവരുമുണ്ട്.
പാര്‍ട്ടികള്‍ നടത്തിയ കണക്കെടുപ്പിെന്റ അടിസ്ഥാനത്തിലാണ് അണികളുടെ മിക്കയിടങ്ങളിലെയും വാതുവെപ്പ് . തങ്ങള്‍ക്ക് ഉറപ്പുള്ള വോട്ടുകള്‍ കൂട്ടിയും ആടി നില്ക്കുന്നവ ഒഴിവാക്കിയും ബൂത്ത് തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു കണക്ക് കരുതിയിട്ടുണ്ട്. ഇതിെന്റ അടിസ്ഥാനത്തില്‍ അണികളുടെ ആത്മവിശ്വാസമാണ് പന്തയത്തിന് വഴിവെക്കുന്നത്. വോട്ടെടുപ്പിനു ശേഷം ഫലം വരാന്‍ ഒരു മാസം അവശേഷിക്കെ വാതുവെപ്പിെന്റ സാധ്യത ഇനിയും ഉയരും.
സമൂഹ മാധ്യമങ്ങളിലും പ്രവചന മത്സരം കൊടുമ്ബിരിെകാള്ളുകയാണ്. വാട്സ് ആപ്പുകളിലും ഫേസ്ബുക്കുകളിലുമായാണ് പ്രവചന മത്സരം പുരോഗമിക്കുന്നത്. വിവിധ പാര്‍ട്ടികളുടെ അണികള്‍ തന്നെയാണ് ഇത് പ്രചരിപ്പിക്കുന്നതും. തങ്ങളുടെ മണ്ഡലങ്ങളിലെ പരമാവധി ആളുകളെ ഉള്‍പ്പെടുത്തി ഗ്രൂപ്പുണ്ടാക്കിയാണ് പ്രവച മത്സരം തകര്‍ക്കുന്നത്.