ബംഗളൂരു: കൊവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടംതിരിയുന്നതിനിടെ കര്‍ണാടക രാഷ്ട്രീയം കലങ്ങിമറിയുന്നു. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായ മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എമാര്‍ ബംഗളൂരുവില്‍ രഹസ്യയോഗം ചേര്‍ന്നു. പ്രതിപക്ഷത്തെ പ്രീണിപ്പിച്ചും പാര്‍ട്ടി നേതാക്കളെ അവഗണിച്ചുമുളള മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ പ്രവര്‍ത്തന രീതിക്കെതിരെയും ബി.ജെ.പിയില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
യെദ്യൂയൂരപ്പ ഉറപ്പ് നല്‍കിയ മന്ത്രിസ്ഥാനം കിട്ടാതെ പോയ മുതിര്‍ന്ന ബി.ജെ.പി നേതാവ് ഉമേഷ് കട്ടിയാണ് വിമത നീക്കങ്ങള്‍ക്ക് പിന്നില്‍. ബംഗളൂരുവില്‍ ഉമേഷ് കട്ടി വിളിച്ച രഹസ്യയോഗത്തിന് പതിനഞ്ച് എം.എല്‍.എമാര്‍ എത്തിയെന്നാണ് വിവരം. വടക്കന്‍ കര്‍ണാടകത്തിലെ ഇരുപത്തഞ്ച് എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്നാണ് വാദം. ഒഴിവുളള ആറ് മന്ത്രിസ്ഥാനങ്ങളും രാജ്യസഭാ സീറ്റുമാണ് ലക്ഷ്യം.
അതേസമയം കൊവിഡ് നേരിടുന്നതില്‍ ഡി.കെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവരുമായി മുഖ്യമന്ത്രി
നിരന്തരം കൂടിയാലോചനകള്‍ നടത്തി. രാജ്യവിരുദ്ധ പ്രസ്താവനയുടെ പേരില്‍ സോണിയ ഗാന്ധിക്കെതിരെയെടുത്ത കേസ് റദ്ദാക്കാമെന്ന് കോണ്‍ഗ്രസിന് യെദ്യൂയൂരപ്പ ഉറപ്പ് നല്‍കുകയും ചെയ്തു. ഇതിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ പരസ്യമായി രംഗത്തുവന്നിരുന്നു.
ബി.ജെ.പിയിലെ യെദ്യൂരപ്പ വിരുദ്ധ ചേരിയുടെ ആശീര്‍വാദത്തോടെയാണ് സമ്മര്‍ദനീക്കങ്ങളെന്നാണ് സൂചന. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നത് എന്നും പാര്‍ട്ടി നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.