ന്യൂഡൽഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. ഇന്ത്യന്‍ റെയില്‍വെ ഉടന്‍ തന്നെ നടപ്പാക്കാന്‍ പോകുന്ന ഈ നടപടികളുടെ പ്രയോജനം യാത്രക്കാര്‍ക്ക് നേരിട്ട് ലഭിക്കും…!! ഇന്ത്യന്‍ റെയില്‍വേ അടുത്ത മൂന്നു മാസത്തിനകം ട്രെയിനുകളില്‍ നിന്ന് “Special Train” ടാഗ് നീക്കം ചെയ്യുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒപ്പം തന്നെ കൊറോണ കാലത്ത് വര്‍ദ്ധിപ്പിച്ച യാത്രാനിരക്ക് കുറയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അടുത്ത രണ്ട് മാസത്തിനുള്ളില്‍ രാജ്യത്തെ ട്രെയിനുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ് എന്നും അദ്ദേഹം പറഞ്ഞു. ട്രെയിനുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്ന സാഹചര്യത്തില്‍ കൊറോണ കാലയളവിന് മുമ്ബുള്ള ക്രമീകരണം പോലെ കുറഞ്ഞ തുകയില്‍ ട്രെയിന്‍ യാത്ര നടത്താമെന്നും അദേഹം പറഞ്ഞു.
ഒഡീഷയിലെ ജാര്‍സുഗുഡയില്‍ പര്യടനത്തിനിടെയാണ് റെയില്‍വേ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം സ്ഥിതിഗതികള്‍ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. നിലവിലുള്ള എല്ലാ പ്രധാന ട്രെയിനുകളും ഉടന്‍ ആരംഭിക്കാന്‍ ശ്രമിക്കുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.
ട്രെയിന്‍ യാത്ര സാധാരണ നിലയിലായാല്‍ പഴയ സൗകര്യങ്ങള്‍ ആളുകള്‍ക്ക് ലഭിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതായത്, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, സ്പെഷ്യല്‍ ക്ലാസ് യാത്രക്കാര്‍ എന്നിവര്‍ക്കും യാത്രാനിരക്കില്‍ പഴയതുപോലെ ഇളവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.