IndiaLatest

പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

പ്രധാനമന്ത്രി വന്നത് സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍

“Manju”

ലക്നൗ : ശരിക്കും ഇതൊരു റോഡ് ഉദ്ഘാടനമായിരുന്നു എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല, പകരം ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍ ഷോയായിരുന്നു എന്ന വിശേഷണമാവും ഉചിതം.
ഉത്തര്‍പ്രദേശിലെ പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേയുടെഉദ്ഘാടനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി പറന്നിറങ്ങിയത് വ്യോമസേനയുടെ സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍, അതും ഉദ്ഘാടനം ചെയ്യേണ്ട റോഡില്‍. 22500 കോടി രൂപ ചിലവിട്ട് കേവലം മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ആറുവരിയുള്ള എക്സ്പ്രസ് വേ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഭിമാനപദ്ധതിയായിരുന്നു. ഭീമന്‍ വിമാനത്തില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് സ്വീകരിച്ച്‌ ആനയിച്ചത്. യുപി തലസ്ഥാനമായ ലക്നൗവിനെയും ഗാസിപുരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആറ് വരി പാതയ്ക്ക് 341 കിലോമീറ്റര്‍ നീളമുണ്ട്. ലക്നൗവിനെ കിഴക്കന്‍ ജില്ലകളുമായി പ്രധാന നഗരങ്ങളായ പ്രയാഗ്രാജ്, വാരണാസി എന്നിവയുമായി ഈ പദ്ധതി ബന്ധിപ്പിക്കുന്നു. ഇത് കൂടാതെ, ലക്നൗ, ബരാബങ്കി, അമേഠി, അയോദ്ധ്യ, സുല്‍ത്താന്‍പൂര്‍, അംബേദ്കര്‍ നഗര്‍, അസംഗഡ്, മൗ, ഗാസിപൂര്‍ എന്നിവയുള്‍പ്പെടെ ഒമ്ബത് ജില്ലകളിലൂടെയാണ് അതിവേഗ പാത കടന്നുപോകുന്നത്. ലക്നൗവില്‍ നിന്ന് ഗാസിപൂരിലേക്കുള്ള യാത്രാ സമയം ആറ് മണിക്കൂറില്‍ നിന്ന് മൂന്നര മണിക്കൂറായി കുറയും.

പ്രധാനമന്ത്രിയുടെ വിമാനം പറന്ന് ഇറങ്ങിയതിന് പിന്നാലെ രാജ്യത്തിന്റെ ആകാശ അതിരുകള്‍ കാക്കുന്ന കരുത്തരായ വ്യോമസേനയുടെ സുഖോയ്, മിറാഷ് വിമാനങ്ങളും എക്സ്പ്രസ് വേയില്‍ പറന്നിറങ്ങി. പിന്നാലെ യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും അരങ്ങേറി. 2018ല്‍ ഈ പദ്ധതിക്ക് തറക്കല്ലിടുമ്ബോള്‍ ഇതു പോലെ ഒരു യുദ്ധവിമാനത്തില്‍ വന്നിറങ്ങുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് മോദി പ്രസംഗത്തില്‍ സൂചിപ്പിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ വിജയകരമായി പുര്‍വഞ്ചാല്‍എക്സ്പ്രസ്‌വേ പൂര്‍ത്തിയാക്കിയ യു പി മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം അഭിനന്ദിച്ചു. ഇനി ഏത് അടിയന്തരാവസ്ഥയിലും പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേ വ്യോമസേനയ്ക്ക് കരുത്താവും, നമ്മുടെ യുദ്ധവിമാനങ്ങള്‍ ഉടന്‍ ഈ എക്സ്പ്രസ് വേയില്‍ വന്നിറങ്ങും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത ശേഷം ഇന്ത്യന്‍ വ്യോമസേന 45 മിനിട്ടോളം അഭ്യാസങ്ങള്‍ നടത്തി കാണികളെ വിസ്മയിപ്പിച്ചു. ‘ടച്ച്‌ ആന്‍ഡ് ഗോ’ എന്ന് പേരിട്ട പ്രകടനത്തില്‍ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി യോഗിക്കും മുന്നില്‍ യുദ്ധവിമാനങ്ങള്‍ എയര്‍സ്ട്രിപ്പില്‍ നിന്ന് ഒന്നിലധികം ലാന്‍ഡിംഗുകളും ടേക്ക് ഓഫുകളും നടത്തി. സുഖോയ്, മിറാഷ്, റഫാല്‍ തുടങ്ങിയ വിമാനങ്ങള്‍ എയര്‍ഷോയില്‍ പങ്കെടുത്തു.

Related Articles

Back to top button