ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്ക്ക് കോവിഡ്
ബംഗളൂരു: കൂടുതല്‍ അപകടകാരിയായ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതിന്റെ ആശങ്കകള്‍ക്കിടെ ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
തുടര്‍ന്ന് ഇരുവരെയും രണ്ടു സ്ഥലങ്ങളിലായി ഐസൊലേഷനിലാക്കി. ഒമൈക്രോണ്‍ വകഭേദമാണോ എന്ന് സ്ഥിരീകരിക്കാന്‍ ഇരുവരുടെയും സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിനായി അയച്ചു. 48 മണിക്കൂറിനുള്ളില്‍ ജനിതക ശ്രേണീകരണ പരിശോധന ഫലം ലഭിക്കുമെന്നും അതുവരെ ഇരുവരും രണ്ടിടങ്ങളിലായി ഐസൊലേഷനിലായിരിക്കുമെന്നും ബംഗളൂരു റൂറല്‍ ഡെപ്യൂട്ടി കമീഷണര്‍ കെ. ശ്രീനിവാസ് പറഞ്ഞു. ജനിതക ശ്രേണീകരണ പരിശോധനഫലം വന്നാലെ ഒമൈക്രോണ്‍ വകഭേദമാണോ എന്ന് സ്ഥിരീകരിക്കാനാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഹൈ റിസ്ക് പട്ടികയിലുള്ള പത്തു രാജ്യങ്ങളില്‍നിന്ന് 584 പേരാണ് ഇതുവരെ ബംഗളൂരുവിലെത്തിയത്. ഇതില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് മാത്രം 94 പേരെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ നടപടികളുടെ ഭാഗമായി കെ. ശ്രീനിവാസ് വിമാനത്താവളത്തിലെത്തി പരിശോധന നടപടികള്‍ വിലയിരുത്തി. ദക്ഷിണാഫ്രിക്കയാണ് പുതിയ ഒമൈക്രോണ്‍ വകഭേദത്തിെന്റ ഉറവിടമെന്നാണ് നിഗമനം. ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയ യാത്രക്കാരനിലാണ് ജര്‍മനിയില്‍ ആദ്യമായി ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കന്‍ പൗരന്മാരായ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കര്‍ണാടക ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിലാണ്. ഇതേ വിമാനത്തിലെത്തിയ മറ്റു യാത്രക്കാരെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.
ഒമൈക്രോണ്‍ വകഭേദം നിരവധി രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് േലാകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വ്യാപനശേഷിയുള്ളതായതിനാലാണ് ഒമൈക്രോണ്‍ വകഭേദത്തെ അപകടകാരിയായി കണക്കാക്കുന്നത്.
ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്നും എത്തുന്നവരെ ബംഗളൂരു വിമാനത്താവളത്തില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്നും പരിശോധന ഫലം പോസിറ്റിവായാല്‍ സമ്പര്ക്കവിലക്കിലാക്കുമെന്നും നേരത്തെ ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചിരുന്നു.
പരിശോധന ഫലം നെഗറ്റിവാകുന്നവര്‍ ഒരാഴ്ച വീട്ടുനിരീക്ഷണത്തില്‍ തുടര്‍ന്നശേഷം വീണ്ടും കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.