IndiaLatest

കോവിഡ് വൈറസ് പിറന്നത് വുഹാനിലെ ലാബില്‍ നിന്ന്, കണ്ടെത്തലുമായി മോളിക്യുലാര്‍ ബയോളജിസ്റ്റ്

“Manju”

ലണ്ടന്‍: കൊവിഡ് 19ന്റെ ആഗോള വ്യാപനത്തിന് കാരണം ചൈനയിലെ വുഹാന്‍ മേഖലയിലെ ലബോറട്ടറിയില്‍ നിന്നുള്ള ചോര്‍ച്ചയാണെന്ന വെളിപ്പെടുത്തലുമായി കനേഡിയന്‍ മോളിക്യുലാര്‍ ബയോളജിസ്റ്റ് രംഗത്ത്.
ജീന്‍ തെറാപ്പിയിലും സെല്‍ എഞ്ചിനീയറിംഗിലും സ്പെഷ്യലൈസ് ചെയ്യുന്ന ഡോ. അലീന ‘വൈറല്‍: ദി സേര്‍ച്ച്‌ ഫോര്‍ ദി ഒറിജിന്‍ ഒഫ് കൊവിഡ് 19’ എന്ന പുസ്തകത്തിന്റെ സഹരചയിതാവ് കൂടിയാണ്. ശാസ്ത്രീയ ഗവേഷണത്തെക്കുറിച്ചുള്ള പാര്‍ലമെന്റ് പാനലിന്റെ സെഷനിലാണ് അലീന കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. ‘ഫ്യുറിന്‍ ക്ളീവേജ് സൈറ്റ്’ എന്ന കൊവിഡ് 19ന്റെ അപൂര്‍വ സവിശേഷതയാണ് പകര്‍ച്ചവ്യാധിക്ക് കാരണമായതെന്നും ഇത് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും ഡോ.അലീന പറയുന്നു. സ്വാഭാവിക ഉത്ഭവത്തേക്കാള്‍ ലാബില്‍ നിന്നുള്ള ഉത്ഭവത്തിനാണ് സാദ്ധ്യത കൂടുതലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹുയാനന്‍ മത്സ്യ മാര്‍ക്കറ്റിലേത് മനുഷ്യര്‍ മൂലമുണ്ടായ രോഗപകര്‍ച്ചയായിരുന്നെന്നും ഇവിടെ നിന്നും മൃഗങ്ങളില്‍ നിന്നുള്ള ഉത്ഭവം സൂചിപ്പിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അലീന ചൂണ്ടിക്കാട്ടി.
ജനറ്റിക് എഞ്ചിനീയറിംഗിലൂടെ കൊവിഡ് 19 വൈറസ് വികസിപ്പിച്ചെടുക്കാമെന്നതിനെപ്പറ്റി പല പ്രമുഖ വൈറോളജിസ്റ്റുകളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും ആദ്യത്തെ സാര്‍സ് വൈറസില്‍ പരിണാമം വരുത്തി കൊവിഡ് 19 വികസിപ്പിച്ചെടുക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും ഡോ.അലീന പറഞ്ഞു.
യു എസ് ആസ്ഥാനമായുള്ള ഇക്കോഹെല്‍ത്ത് അലയന്‍സിലെ ശാസ്ത്രജ്ഞര്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുമായി സഹകരിച്ച്‌ സാര്‍സ് പോലുള്ള വൈറസുകളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഒരു പ്രൊപ്പോസല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തുവന്നുവെന്നും ഇത് കൊവിഡ് 19ന്റെ സൃഷ്ടിക്ക് കാരണമായോ എന്ന് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മറുപടി നല്‍കണമെന്നും അലീന പറഞ്ഞു.
‘വൈറല്‍: ദി സേര്‍ച്ച്‌ ഫോര്‍ ദി ഒറിജിന്‍ ഒഫ് കൊവിഡ് 19’ന്റെ മറ്റൊരു രചയിതാവായ ലോഡ് മാറ്റ് റിഡ്‌ലിയും ഡോ.അലീന ചാനിന്റെ വാദങ്ങളെ ശരിവച്ചു. വൈറസിന്റെ ചോര്‍ച്ച കൈയബദ്ധമാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇനിയൊരു പകര്‍ച്ചവ്യാധി ഉണ്ടാകാതിരിക്കാനായി കൊവിഡിന്റെ ഉത്ഭവം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button