കൊല്ലം: കൊല്ലത്തെ വിസ്‌മയ കേസില്‍ പ്രതിയായ കിരണിന്റെ സഹോദരി കീര്‍ത്തി ഉള്‍പ്പെടെ 3 സാക്ഷികള്‍ കൂടി കൂറുമാറി. കിരണിനു സ്ത്രീധനമായി കാര്‍ നല്‍കിയിരുന്നുവെന്നും അതേച്ചൊല്ലി വിസ്മയയും കിരണും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും ഇരുവരും പലപ്പോഴും 2 മുറികളാണ് ഉറങ്ങിയിരുന്നതെന്നുമാണു കീര്‍ത്തി നേരത്തെ അന്വേഷണ സംഘത്തിനു നല്‍കിയ മൊഴി. 2021 ജൂണ്‍ 13നു വിസ്മയ തനിക്കു വാട്സാപ് സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും താനതു ഡിലീറ്റ് ചെയ്തിരുന്നുവെന്നും മൊഴി നല്‍കി. ജൂണ്‍ 6ലെ 4 സന്ദേശങ്ങള്‍ വിസ്മയ തനിക്ക് അയച്ചതാണെന്നും കീര്‍ത്തി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ക്രോസ് വിസ്താരത്തില്‍ മൊഴി നല്‍കി. വിസ്മയയും കീര്‍ത്തിയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും കോടതിയില്‍ കേള്‍പ്പിച്ചു.
മരണവിവരം അറിഞ്ഞു ആശുപത്രിയില്‍ ചെന്നു കിരണിനെ കണ്ടപ്പോള്‍ ഇപ്പോള്‍ നിനക്കു സ്വര്‍ണവും കാറുമൊക്കെ കിട്ടിയോടാ എന്നു ചോദിച്ചുവെന്നും അപ്പോള്‍ കിരണ്‍ കൈമലര്‍ത്തി കാണിച്ചുവെന്നും ക്രോസ് വിസ്താരത്തില്‍ ബിന്ദുകുമാരി മൊഴി നല്‍കി. വിസ്മയ കിടന്ന കട്ടിലില്‍ തലയണയുടെ അടിയില്‍ നിന്നു കിട്ടിയ കടലാസ് താന്‍ പൊലീസില്‍ ഏല്‍പിച്ചത് ആരോടും പറയാതിരുന്നതു കിരണിനൊപ്പം തന്നെയും ഭാര്യയെയും മകളെയും മരുമകനെയും കൂടി പ്രതി ചേര്‍ക്കുമെന്നു ഭയന്നാണെന്നു കിരണിന്റെ പിതാവ് സദാശിവന്‍പിള്ള എതിര്‍ വിസ്താരത്തില്‍ മൊഴി നല്‍കി.
കുറിപ്പു കിട്ടിയ കാര്യം പുറത്തുപറയേണ്ടെന്ന് ആദ്യ അഭിഭാഷകന്‍ ആളൂര്‍ പറഞ്ഞിരുന്നുവെന്നു മൊഴി നല്‍കിയെങ്കിലും പേര് കോടതി രേഖപ്പെടുത്തിയില്ല. കേസിന്റെ വിചാരണ കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍ സുജിത് മുന്‍പാകെ വിചാരണ അന്തിമ ഘട്ടത്തിലാണ്.