തിരുവനന്തപുരം : കോവിഡ് കാല വിവാദങ്ങളെ തുടർന്ന് കാരുണ്യ കമ്യൂണിറ്റി ഫാർമസി (കെസിപി) വഴിയുള്ള മരുന്നു വാങ്ങൽ സമ്പ്രദായത്തിൽ അടിമുടി അഴിച്ചു പണി വരുന്നു. അടുത്ത സാമ്പത്തിക വർഷം മുതൽ കെസിപിയിൽ, അത്യാവശ്യമുള്ളതൊഴികെയുള്ള മറ്റെല്ലാ മരുന്നുകളും ടെൻഡർ ക്ഷണിച്ചു മാത്രം വാങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു. 150 കോടിയോളം രൂപയുടെ മരുന്നാണ് കെസിപി വഴി വർഷം തോറും വാങ്ങുന്നത്. ഇതോടെ കെസിപി വഴിയുള്ള മരുന്ന് സംഭരണത്തിനും വില നിയന്ത്രണം ബാധകമാകും.
കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ കീഴിൽ പത്തു വർഷം മുൻപ് ആരംഭിച്ച കെസിപിയുടെ മരുന്നുവാങ്ങൽ രീതികളിൽ ആദ്യമായാണ് ഗൗരവമായ മാറ്റം വരുന്നത്. ക്വട്ടേഷൻ ക്ഷണിച്ചും കമ്പനികളുമായി വിലപേശിയുമായിരുന്നു കെസിപിയുടെ തുടക്കം മുതൽ മരുന്നു വാങ്ങിയിരുന്നത്. ഉദ്യോഗസ്ഥ, രാഷ്ട്രീയ തലത്തിൽ ഇത് വ്യാപകമായ ഇടപെടലുകൾക്ക് വഴി വച്ചു.