LatestThiruvananthapuram

‘തെളിനീരൊഴുകും നവകേരളം’ ജനകീയ ക്യാമ്പെയിന് മാര്‍ഗരേഖയായി

“Manju”

തിരുവനന്തപുരം: ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കി സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനുള്ള ‘തെളിനീരൊഴുകും നവകേരളം’ ജനകീയ ക്യാമ്പെയിന് മാര്‍ഗരേഖയായതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.

മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലാശയങ്ങളുടെ ശുചിത്വ അവസ്ഥ പരിശോധിച്ച്‌ മലിനപ്പെട്ട ഇടങ്ങള്‍ കണ്ടെത്തുകയും ജനകീയ ശുചീകരണ യജ്ഞത്തിലൂടെ ഇവ വൃത്തിയാക്കുകയും മലിനീകരണ ഉറവിടങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി പട്ടിക തയ്യാറാക്കുകയും ഇല്ലാതാക്കുന്നതിന് ശാസ്ത്രീയ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുകയുമാണ് ക്യാമ്പെയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

മാലിന്യനിക്ഷേപം തടയുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ കര്‍മ്മപദ്ധതി രൂപീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അനുബന്ധ ഏജന്‍സികളുടെ സഹകരണത്തോടെ വിവിധ വകുപ്പുകളുടെ പദ്ധതി സംയോജനത്തിലൂടെയും ജനകീയ പങ്കാളിത്തത്തോടെയും ശാസ്ത്രീയ ഖര,ദ്രവ മാലിന്യ പദ്ധതികള്‍ ആസൂത്രണം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിക്കുന്നതിന് പ്രാപ്തമാക്കാനും ക്യാമ്പെയിന്‍ ലക്ഷ്യമിടുന്നു.

ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കുന്നതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളെയും വിദ്യാര്‍ഥികളെയും യുവജനങ്ങളെയും സന്നദ്ധ സംഘടനകളേയും പങ്കെടുപ്പിച്ച്‌ ജനകീയ വിദ്യാഭ്യാസ പരിപാടിയായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ‘തെളിനീരൊഴുകും നവകേരളം’ ക്യാമ്പെയിന്‍ നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

സര്‍വതല സ്പര്‍ശിയായ വിവര വിജ്ഞാന വ്യാപന ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ ജലസ്രോതസ്സുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലനം സാധ്യമാക്കേണ്ടതിന്റെയും ആവശ്യകതയും കുടിവെള്ള ലഭ്യത കുറഞ്ഞു വരുന്നത് സംബന്ധിച്ചും അവബോധം സൃഷ്ടിക്കാന്‍ സാധിക്കും. ദ്രവമാലിന്യ പരിപാലന മേഖലയില്‍ കേരളത്തിന്റെ സമഗ്രമായ ചുവടുവയ്പ്പായിരിക്കും ‘തെളിനീരൊഴുകും നവകേരളം’ ക്യാമ്പെയിനെന്ന് മന്ത്രി പറഞ്ഞു.

Related Articles

Back to top button